രാഹുലിന്റെ മുഖത്ത് പതിഞ്ഞത് മൊബൈലിൽ നിന്നുള്ള പ്രകാശമെന്ന് എസ്‌പിജി

രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി എസ്പിജി. അമേഠിയിൽ രാഹുൽ പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോൾ മുഖത്ത് തെളിഞ്ഞ വെളിച്ചം മൊബൈൽ ഫോണിൽ നിന്നുള്ളതാണെന്നാണ് എസ്പിജിയുടെ കണ്ടെത്തൽ. ഇക്കാര്യം എസ്പിജി ഡയറക്ടർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.

എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈൽ ഫോണിൽ നിന്നുള്ള വെളിച്ചമാണ് രാഹുലിന്‍റെ മുഖത്ത് പതിഞ്ഞതെന്നാണ് എസ്പിജിയുടെ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. എന്നാൽ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബുധനാഴ്ച ഏഴ് തവണയാണ് രാഹുലിന്‍റെ മുഖത്ത് ലേസർ വെളിച്ചം പതിഞ്ഞത്. ഇതിന് പിന്നാലെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ് തോക്കിൽ നിന്നുള്ള വെളിച്ചമാണെന്ന നിഗമനത്തിലെത്തിയത്. ഇതോടെ കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതോടെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എസ്പിജി ഡയറക്ടറോട് വിശദീകരണം തേടുകയായിരുന്നു.

രാഹുൽ ഗാന്ധിക്ക് എസ്പിജിയാണ് നിലവിൽ സുരക്ഷ നൽകുന്നത്. എന്നാൽ അദ്ദേഹം എത്തുന്ന സ്ഥലങ്ങളിലെ സുരക്ഷ സംസ്ഥാന പോലീസിന്‍റെ ചുമതലയിൽ പെട്ടതാണ്. രാഹുലിനെ വധിക്കാൻ ലക്ഷ്യംവച്ചിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സുരക്ഷയിൽ വലിയ വീഴ്ചയുണ്ടായെന്ന ആരോപണം ഉണ്ടായത്.

error: Content is protected !!