പെരിയ കൊല: കേസ് സി.ബി.ഐക്ക് വിടാൻ മാതാപിതാക്കൾ ഹൈക്കോടതിയിൽ
![](https://www.newswings.online/wp-content/uploads/2019/04/4636622c81f16b06ad9e20896be5d3d5.jpg)
കൊച്ചി: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസുകാരുടെ കൊലക്കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈകോടതിയിൽ. കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണൻ, മാതാവ് ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യ നാരായണൻ, മാതാവ് ലളിത എന്നിവരാണ് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജി നൽകിയത്. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് സി.പി.എം പ്രവർത്തകരാണ് കൊല നടത്തിയതെന്ന് ഹരജിയിൽ പറയുന്നു. കാസർകോട് ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി വി.കെ. മുഹമ്മദ് റഫീക്ക് നേതൃത്വം നൽകുന്ന സംഘത്തിന് ഡി.ജി.പി കൈമാറിയിരുന്നു. ജില്ലയിലെ ഉന്നത സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന ഹരജിക്കാരുടെ മൊഴി രേഖപ്പെടുത്തിയശേഷം മുഹമ്മദ് റഫീക്കിനെ അന്വേഷണത്തിൽനിന്ന് മാറ്റി. പിന്നീട് സി.പി.എമ്മിന്റെ വിശ്വസ്തരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ അട്ടിമറിച്ചതായി ഹരജിയിൽ ആരോപിക്കുന്നു. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കുഞ്ഞിരാമൻ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും മോചിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരെ വകവരുത്തുമെന്ന് കൊല നടക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് സി.പി.എം ജില്ല കമ്മിറ്റിയംഗമായ വി.പി.പി മുസ്തഫ പ്രസംഗിച്ചിരുന്നു. എന്നാൽ, ഇതുവരെ പൊലീസ് ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ഫലപ്രദവും നിഷ്പക്ഷവുമായ അന്വേഷണമുണ്ടാകുമെന്ന് കരുതുന്നില്ല. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു