പൊടിക്കാറ്റിലും പേമാരിയിലും പാക്കിസ്ഥാനിൽ 26 മരണം
പാക്കിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ കഴിഞ്ഞ രണ്ടു ദിവസമായി വീശിയടിച്ച പൊടിക്കാറ്റിലും പേമാരിയിലും 26 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബലൂചിസ്ഥാൻ, പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്.
വൈദ്യുതി, ഗതാഗത, വാർത്താ വിനിമയ സൗകര്യങ്ങൾ പലയിടത്തും താറുമാറായതായും നിരവധി വീടുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. ബലൂചിസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിൽ ഒന്പതുപേർ വീതവും സിന്ധിൽ അഞ്ചുപേരുമാണ് മരിച്ചത്. ഖൈബർ പക്തുൻഖ്വ പ്രവിശ്യയിൽ മൂന്നു പേർ മരിച്ചതായും സിൻഹുവ റിപ്പോർട്ട് ചെയ്തു.
കറാച്ചിയിൽ സ്കൂൾ തകർന്നു വീണ് നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കറാച്ചിയിൽനിന്നും മത്സ്യബന്ധനത്തിനു പോയ 10 പേരടങ്ങുന്ന സംഘത്തെ കടലിൽ കാണാതായി. പിന്നീട് പാക് നാവികസേന നടത്തിയ തെരച്ചിലിൽ ആറു പേരെ കണ്ടെത്തി. മറ്റുള്ളർക്കായി തെരച്ചിൽ തുടരുകയാണ്.