ഒളിക്യാമറ വിവാദം. സംഭവം കെട്ടിച്ചമച്ചതെന്ന് എം.കെ രാഘവന്‍; വിവാദം തുടരുന്നു.

ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ വിശദീകരണവുമായി രംഗത്ത്. സ്വകാര്യ കമ്പനിക്ക് ഭൂമിവാങ്ങാന്‍ സഹായത്തിന് അഞ്ചുകോടി ആവശ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങളാണ് ഹിന്ദി ചാനല്‍ പുറത്ത് വിട്ടത്. എന്നാല്‍ വാര്‍ത്തക്കെതിരെ എം.കെ രാഘവന്‍ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ തന്‍റേതല്ലെന്നും വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്നും രാഘവന്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിന്നും വീട്ടിലെത്തിയ രണ്ടു പേരുമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഹോട്ടലിനാവശ്യമായ സ്ഥലം എടുത്തു നല്‍കുന്നതിന് അഞ്ചു കോടി ചോദിച്ചു എന്ന ആരോപണം തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്നും എം.കെ രാഘവന്‍ പറഞ്ഞു. കുറച്ചുകാലമായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണിത്. ഇതിനു പിറകില്‍ ഗൂഢാചോചനയുണ്ട്. പറയാത്ത കാര്യങ്ങള്‍ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേര്‍ക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഉടന്‍ പരാതി നല്‍കും. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും എം.കെ രാഘവന്‍ പറഞ്ഞു.

error: Content is protected !!