പ്രധാനമന്ത്രി സ്ഥാനം ; പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ മോദി
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപതോ ഇരുപ്പത്തിയഞ്ചോ സീറ്റില്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍ വരെ പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കുന്ന സ്ഥിതിയാണെന്ന് മോദി ബംഗാളില്‍ പറഞ്ഞു.
എല്ലാവര്‍ക്കും പ്രധാനമന്ത്രിയാകണമെന്ന് സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും ഇരുപതോ ഇരുപത്തിയഞ്ചോ സീറ്റില്‍ മാത്രം മത്സരിക്കുന്ന പാര്‍ട്ടികള്‍ വരെ പ്രധാനമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കുകയാണെന്നും മോദി പരിഹസിച്ചു. ദീദിക്കുള്ളത് ഗുണ്ടകളുടെ പിന്തുണയാണെങ്കില്‍ ഞങ്ങള്‍ക്കുള്ളത് ജനാധിപത്യത്തിന്‍റെ ശക്തിയാണെന്നും ബംഗാളിലെ റാലിയില്‍ മോദി പറഞ്ഞു.
26ആം തീയ്യതി മോദി വാരണാസിയില്‍ പത്രിക സമര്‍പ്പിച്ച ശേഷം വാര്‍ത്താസമ്മേളനം നടത്തുന്നില്ലെന്ന് ബി.ജെ.പി അറിയിച്ചു. മോദി വാര്‍ത്താസമ്മേളനം നടത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ബി.ജെ.പിയുടെ സ്ഥിരീകരണം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍പ്രദേശിലാണ് പ്രചാരണം നടത്തിയത്. യു.പിയിലെ മഹോബയില്‍ പ്രിയങ്ക റോഡ് ഷോ നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി ഖേരി, ഉന്നാവോ, കാണ്‍പൂര്‍ അടക്കമുള്ളിടങ്ങളിലും റാലികളില്‍ പങ്കെടുത്തു. നടന്‍മാരോട് അല്ല കര്‍ഷകരോടാണ് മോദി സംസാരിക്കേണ്ടതെന്ന് പ്രിയങ്ക മോദിയുടെ അഭിമുഖത്തെ വിമര്‍ശിച്ച് കൊണ്ട് പറഞ്ഞു. വാരാണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ മോദിക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസിന്‍റെ ധാര്‍ഷ്ട്യമാണ് സഖ്യം ഇല്ലാതാകാന്‍ കാരണമെന്ന് എസ് പി നേതാവ് അഖിലേഷ് യാദവ് ഉത്തര്‍പ്രദശിലെ റാലിയില്‍ വിമര്‍ശിച്ചു.