ഇന്ന് പെസഹാവ്യാഴം : തിരുവത്താഴ സ്മരണയില്‍ വിശ്വാസികൾ
ഇന്ന് പെസഹാവ്യാഴം. വിനയത്തിന്റെ പ്രതീകമായി ക്രിസ്തുദേവന്‍ 12 ശിഷ്യന്‍മാരുടെ കാല് കഴുകി ചുംബിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി ഇന്ന് പള്ളികളില്‍ കാല് കഴുകല്‍ ശ്രുശ്രൂഷ നടന്നു . അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും മുറിച്ചു ശിഷ്യന്‍മാര്‍ക്ക് നല്‍കിയതിന്‍റെ ഓര്‍മ്മയ്ക്കായി പള്ളികളിലും വീടുകളിലും ഇന്ന് പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയുടെയും അപ്പം മുറിക്കല്‍ ശ്രുശൂഷയും നടക്കും.
ഇന്ന് പുലർച്ചെ നടന്ന പ്രത്യേക പ്രാര്‍ഥനചടങ്ങുകള്‍ക്കായി വിശ്വാസികൾ പള്ളികളിൽ ഒത്തുകൂടി . വൈകുന്നേരവും ദേവാലയങ്ങളില്‍ പ്രാര്‍ഥനചടങ്ങുകള്‍ നടക്കും . സെഹിയോന്‍ ഊട്ടുശാലയില്‍ യേശുവും ശിഷ്യന്മാരും നടത്തിയ പെസഹ ആചരണത്തെ അനുസ്മരിച്ച് ഇന്ന് വൈകീട്ട് ക്രൈസ്തവ ഭവനങ്ങളില്‍ പെസഹ അപ്പം മുറിക്കും. പ്രത്യേകം തയാറാക്കുന്ന അപ്പം വീടുകളിൽ മുതിര്‍ന്ന അംഗം പ്രാര്‍ഥിച്ചശേഷം മുറിച്ചു പങ്കുവെക്കും.
ദുഃഖവെള്ളിയാചരണ ഭാഗമായി ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷയുണ്ടാകും. പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നഗരികാണിക്കലും നടക്കും. മിക്ക ദേവാലയങ്ങളിലും പകല്‍ മുഴുവന്‍ പ്രാര്‍ഥനചടങ്ങുകള്‍ നീളും. ഞായറാഴ്ചയാണ് യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് അനുസ്മരിക്കുന്ന ഈസ്റ്റര്‍. ഇതോടെ 50 ദിനം നീളുന്ന വലിയനോമ്പിനും അവസാനമാകും.