വടകരയിൽ എൽ.ജെ.ഡി വോട്ട് പ്രതീക്ഷിച്ച് മുരളീധരൻ

ഇടതു മുന്നണിക്കൊപ്പമെങ്കിലും വടകരയില്‍ ലോക് താന്ത്രിക് ജനതാദള്‍ അണികളുടെ വോട്ട് ലക്ഷ്യമിട്ട് യു.ഡി.എഫ്. എല്‍.ജെ.ഡിയെ കടന്നാക്രമിക്കാതെയാണ് യു.ഡി.എഫിന്‍റെ മണ്ഡലത്തിലെ പ്രചാരണം. ഇടതു മുന്നണിയിലേക്ക് ചേക്കേറിയതില്‍ എല്‍.ജെ.ഡി അണികള്‍ക്ക് അമര്‍ഷമുണ്ടെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് പുതിയ തന്ത്രം പയറ്റുന്നത്.

ഓരോ വോട്ടും നിര്‍ണായകമായി മാറുന്ന വടകരയില്‍ ലോക് താന്ത്രിക് ജനതാദളിന്‍റെ അണികളുടെ വോട്ട് ലക്ഷ്യം വെച്ചാണ് യു.ഡി.എഫ് പുതിയ പ്രചാരണ തന്ത്രം പയറ്റുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍റെ പ്രചാരണയോഗങ്ങളില്‍ സി.പി.എമ്മിനെയും ബി.ജെ.പിയേയും കടന്നാക്രമിക്കുമ്പോഴും മണ്ഡലത്തിലെ പ്രധാന കക്ഷിയായ എല്‍.ജെ.ഡിയെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നതേയില്ല. ഇടതു മുന്നണിയിലേക്ക് പോയിട്ടും പാര്‍ലമെന്‍റ് സീറ്റ് എല്‍.ജെ.ഡിക്ക് ലഭിക്കാത്ത കാര്യം പരാമര്‍ശിച്ചാണ് പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ യു.ഡി.എഫ് നേതാക്കളുടെ പ്രസംഗം. എല്‍.ജെ.ഡി അണികളെ സ്വാധീനിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് യു.ഡി.എഫ് കണക്കു കൂട്ടുന്നു.

വടകര കൂത്തു പറമ്പ് നിയമസഭാ മണ്ഡലങ്ങളില്‍ സ്വാധീനമുള്ള എല്‍.ജെ.ഡിയുടെ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാണ്. അതേ സമയം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.ജയരാജനു വേണ്ടി പ്രചാരണത്തില്‍ സജീവമാകാന്‍ എല്‍.ജെ.ഡി നേതൃത്വം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അണികളുടെ വോട്ട് ലഭിക്കുമെന്ന യു.ഡി.എഫിന്‍റെ അവകാശവാദം തെറ്റാണെന്നാണ് എല്‍.ജെ.ഡി നേതാക്കളുടെ വാദം.

error: Content is protected !!