‘വെട്ടം പോയാൽ ഇരുട്ടത്തിരിക്കാം’ ; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് പരക്കെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി
![](https://www.newswings.online/wp-content/uploads/2019/04/kseb-kannur.jpg)
കെഎസ്ഇബി ഉദ്യോഗസ്ഥർക്കു ജില്ലയിൽ പരക്കെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി. മതിയായ ജീവനക്കാരില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾക്കിടയിൽ ഉള്ളവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കൂടി നിയോഗിച്ചത് വോട്ടെടുപ്പ് ദിവസം ഉൾപ്പെടെ വൈദ്യുതി വിതരണം പ്രതിസന്ധിയിലാക്കും.
കെഎസ്ഇബി ഇരിട്ടി ഡിവിഷന്റെ കീഴിൽ മാത്രം രണ്ട് അസി.എൻജിനിയർമാർക്കും 11 സബ് എൻജിനിയർമാർക്കും തെരഞ്ഞെടുപ്പ് ജോലി നൽകിയിട്ടുണ്ട്. വോട്ടിംഗ് മെഷീന്റെ പ്രവർത്തനത്തിനും വെബ് കാമറ ഉപയോഗത്തിനുമടക്കം തടസമില്ലാത്ത വൈദ്യുതി അനിവാര്യമാണ്. ഈ സാഹചര്യത്തിൽ വൈദ്യുതി ജീവനക്കാരെ കൂടുതൽ ജാഗ്രതയോടെ പ്രവർത്തനനിരതരാക്കേണ്ട സമയത്താണ് തെരഞ്ഞെടുപ്പ് ജോലി നൽകിയുള്ള നടപടി. ഓരോ സെക്ഷനിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ഉദ്യോഗസ്ഥനാണ് അസി. എൻജിനിയർ. സബ് എൻജിയറാകട്ടെ തടസം നേരിട്ടാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്ന കേന്ദ്രങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ നിർബന്ധമായി ഉണ്ടായിരിക്കേണ്ടവരാണ്.
കഴിഞ്ഞവർഷം ഏപ്രിൽ 14 മുതൽ ഇരിട്ടി മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായതിനെത്തുടർന്ന് വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ വോട്ടെടുപ്പിന്റെയന്നോ തലേദിവസമോ വൈദ്യുതി വിതരണം തടസപ്പെട്ടാൽ 24 ന് മാത്രമേ നന്നാക്കിക്കിട്ടൂ.
അവശ്യസേവന മേഖലയെന്ന നിലയിൽ കെഎസ്ഇബി ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ജോലി നൽകരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും നിർദേശിച്ചിട്ടുള്ളതാണ്. കണ്ണൂർ ജില്ലയിലും കൊല്ലം ജില്ലയിലെ കൊട്ടാരക്കരയും മാത്രമാണ് കെഎസ്ഇബി ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുള്ളത്. മറ്റ് ജില്ലകളിൽ ഒന്നും കെഎസ്ഇബി ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ചുമതലയില്ല.