ഒടുവിൽ തേർളായി ദ്വീപിന് സംരക്ഷണ ഭിത്തി ഒരുങ്ങുന്നു
കരയിടിച്ചിൽ രൂക്ഷമായ ചെങ്ങളായി തേർളായി ദ്വീപിൽ കരഭിത്തി നിർമാണം തുടങ്ങി. ജലവിഭവ വകുപ്പ് അനുവദിച്ച 1.40 കോടി രൂപ ചെലവിൽ ദ്വീപിന്റെ കണ്ടക്കൈ, തേർതല ഭാഗങ്ങളിലായി 450 മീറ്റർ ഭാഗത്താണ് ഭിത്തി നിർമിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ പുഴയെടുത്ത പുൾകാടി കടവ് മുതൽ ചിറമ്മൽ കടവ് വരെയുള്ള ഭാഗത്ത് ഭിത്തി നിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ 62 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ടെൻഡർ പൂർത്തിയായ ഈ ഭാഗത്തിന്റെ നിർമാണവും ഉടൻ തുടങ്ങും. ദ്വീപ് മുഴുവൻ കരഭിത്തി നിർമിച്ച് സംരക്ഷിക്കുന്നതിന് 5.50 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറായിട്ടുണ്ട്. ഇത് സർക്കാരിന്റെ പരിഗണനയിലാണ്. 198 ഹെക്ടർ വിസ്തീർണമുള്ള തേർളായി ദ്വീപ് വളപട്ടണം പുഴയിലാണ് സ്ഥിതി ചെയ്യുന്നത്. 130 കുടുംബങ്ങൾ താമസിക്കുന്ന ദ്വീപ് വർഷം തോറും കരയിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് നാശത്തിന്റെ വക്കിലാണ്.
കഴിഞ്ഞ പ്രളയത്തിൽ തേർളായി ശിവക്ഷേത്രത്തിനു താഴെ മോലത്തുംമാടിനു സമീപം കരിയിടിഞ്ഞ് വയൽ വഴി വെള്ളം കയറി വ്യാപകമായി കൃഷി നശിച്ചിരുന്നു.
പുറമ്പോക്ക് ഭൂമിയും സ്വകാര്യ വ്യക്തികളുടെ പറമ്പും ഉൾപ്പെടെ പുഴ കവർന്നു. കൂടാതെ ദ്വീപിലെ നിരവധി വീടുകളും അപകട ഭീഷണിയിലാണ്. മഴക്കാലത്തിന് മുമ്പ് ഭിത്തി നിർമാണം പൂർത്തിയായാൽ അപകടാവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.