ഇരിട്ടി ടൗണിലെ കയ്യേറ്റങ്ങൾ ബലമായി പൊളിച്ചു നീക്കി
ഇരിട്ടി നഗരത്തിൽ കൈയേറ്റം ഒഴിയാൻ തയാറാകാതിരുന്ന നാല് കെട്ടിടങ്ങളുടെ കൈയേറ്റഭാഗങ്ങൾ റവന്യു അധികൃതർ ബലമായി പൊളിച്ചുനീക്കി. പോലീസ് സഹായത്തോടെയാണ് കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചത്. അഗ്നിശമന സേനയടക്കം വൻ പോലീസ് സന്നാഹവുമായി എത്തിയ റവന്യു സംഘത്തെ പ്രതിരോധിക്കാനുള്ള നീക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതോടെ നാട്ടുകാരും കൈയേറ്റക്കാർക്കെതിരേ തിരിഞ്ഞു.
പ്രതിഷേധം ഉയർത്തിയവരെ പോലീസ് മാറ്റിയ ശേഷമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചത്. നാലു മണിക്കൂറോളം സമയമെടുത്താണ് കൈയേറ്റം പൊളിച്ചുനീക്കിയത്.
തലശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് നഗരത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരുവർഷം മുൻപ് തുടങ്ങിയത്. പരമാവധി സ്ഥലം ഉപയോഗപ്പെടുത്തി നഗര റോഡ് വികസനം നടത്തുകയായിയിരുന്നു ലക്ഷ്യം. വ്യാപാരികളെയടക്കം പങ്കെടുപ്പിച്ച് സർവകക്ഷി യോഗം ചേരുകയും കൈയേറ്റങ്ങൾ പൊളിക്കാൻ കൈയേറ്റക്കാർ സ്വമേധയാ തയാറാകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 300 കടകൾ സ്വമേധയാ വിവിധഘട്ടങ്ങളിലായി കൈയേറ്റ ഭാഗങ്ങൾ പൊളിച്ചു നീക്കിയെങ്കിലും രണ്ട് ഘട്ടങ്ങളിലായി 22 കെട്ടിട പ്രതിനിധികൾ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടുകയായിരുന്നു. ഇവർ സമവായത്തിന് തയാറാകാതിരുന്നതോടെ ടൗൺ വികസന പ്രവൃത്തികൾ തടസപ്പെട്ടു.
കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുള്ള വിധിക്കെതിരേ റവന്യൂ വകുപ്പ് അനുകൂല ഉത്തരവ് നേടുകയും നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് കൈയേറ്റം ഒഴിപ്പിക്കാനെത്തുകയുമായിരുന്നു. ആദ്യം കോടതിയിൽ പോയ നാല് കെട്ടിടങ്ങളാണ് ഇന്നലെ പൊളിച്ചത്. രണ്ടാം ഘട്ടത്തിൽ കോടതിയിൽ പോയ 18 കടകളും അടുത്ത ദിവസങ്ങളിൽ ബലമായി പൊളിക്കും.
ബലമായി പൊളിക്കേണ്ടിവന്നതിനാൽ വ്യാപാരികൾക്ക് നാശനഷ്ടമുണ്ടായി. തഹസിൽദാർ സി.പി.മേരി, ഡപ്യൂട്ടി തഹസിൽദാർ ടി.സി.സാബു, സി.ടി.പ്രസാദ്, കെ.രാജേഷ്, ഇ. ദീപേഷ്, ടി.കെ.സുദീപൻ, എൻ.സുജീഷ്, എൻ.വി.ഗിരീഷ്, എം.ആർ.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും സിഐ കെ.പി.സുനിൽകൂമാർ, എസ്ഐ വി.കെ.അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്റ്റേഷൻ ഓഫീസർ ജോൺസൺ പീറ്ററിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങളും കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകി.