മരണം കാത്ത് കഴിയുന്ന രോഗികളെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പ്: ഉടനടി ഇടപെട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രി  കെകെ ശൈലജയെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ ഒരു കുറിപ്പ്. വിഷയം അപൂര്‍വ്വമായൊരു രോഗത്തിന് മരുന്നില്ലെന്നായിരുന്നു. ആരോഗ്യമന്ത്രി വിഷയത്തില്‍ സമയോചിതമായി ഇടപെട്ടു. തുടര്‍ന്ന് പരിഹാരവും കണ്ടു. ആര്‍സിസിയില്‍ ചികിത്സയിലുള്ള സജീറയെ ബാധിച്ച ഹെയറി സെല്‍ ലുക്കീമിയ എന്ന അപൂര്‍വ്വ രോഗത്തിന് കാരണമായ ക്ലാഡ്രിബിന്‍ എന്ന മരുന്ന് കിട്ടാനില്ലെന്നായിരുന്നു ഫേസ്ബുക്കിലെ കുറിപ്പ്.

കുറിപ്പിങ്ങനെ…

വളരെയധികം വേദനയോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സജീറയുടെ അവസ്ഥ വായിച്ചത്. ആര്‍.സി.സി.യില്‍ ചികിത്സയിലുള്ള സജീറയുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ബാധിച്ച ഹെയറി സെല്‍ ലുക്കീമിയ (Hairy Cell Leukemia) എന്ന രോഗത്തിന്റെ ചികിത്സിക്കാനാവശ്യമായ ക്ലാഡ്രിബിന്‍ (Cladribine) എന്ന മരുന്ന് ലഭിക്കാനില്ലാത്തതിനാല്‍ മരണം മുന്നില്‍ കണ്ട് കഴിയുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഈയൊരു സന്ദേശം കണ്ട് അതിന്റെ സത്യാവസ്ഥയറിയാന്‍ ആര്‍.സി.സി. ഡയറക്ടറെ ബന്ധപ്പെട്ടു. അവരുടെ അന്വേഷണത്തില്‍ ഹെയറി സെല്‍ ലുക്കീമിയ ബാധിച്ച രണ്ട് രോഗികള്‍ ആര്‍.സി.സി.യില്‍ ചികിത്സയിലുണ്ടെന്ന് കണ്ടെത്തി. അവര്‍ക്ക് ചികിത്സയ്ക്കാവശ്യമായ ക്ലാഡ്രിബിന്‍ (Cladribine) മരുന്ന് കിട്ടാനില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായിട്ടാണ് ഇത്തരത്തിലുള്ള രോഗം കാണുന്നത്. ഈ മരുന്ന് ഉദ്പാദിപ്പിച്ചിരുന്ന കമ്പനി അതിന്റെ ഉദ്പാദനം നിർത്തിവെച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ടാണ് മരുന്നിന് ക്ഷാമമുണ്ടായത്. എവിയെങ്കിലും ഈ മരുന്ന് ലഭ്യമായാല്‍ അത് ഈ രോഗികള്‍ക്ക് ലഭ്യമാക്കിക്കൊടുക്കാന്‍ നിര്‍ദേശിച്ചു.

എറണാകുളത്തുള്ള ഒരു കമ്പനിയാണ് ഈ മരുന്നിന്റെ വിതരണം നടത്തുന്നത്. മരുന്നിന്റെ നിര്‍മ്മാണം നിര്‍ത്തിയതിനാല്‍ അവര്‍ക്കും സ്റ്റോക്ക് കുറവാണ്. എങ്കിലും ഇവര്‍ക്ക് ചികിത്സിക്കാനാവശ്യമായ മരുന്ന് ലഭിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 60,000ത്തോളം രൂപ വിലയുള്ള ഈ മരുന്നിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചിട്ടുണ്ട്. എത്രയും വേഗം ഇവരുടെ തുടര്‍ ചികിത്സ നടത്താനാകുമെന്നാണ് കരുതുന്നത്. വളരെ വേഗത്തില്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെയെന്ന് എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നു.

error: Content is protected !!