കണ്ണൂരിൽ വീണ്ടും കഞ്ചാവ് വേട്ട; 3 പേർ എക്സൈസിന്റെ പിടിയിൽ
![](https://www.newswings.online/wp-content/uploads/2019/04/012.jpg)
കണ്ണൂർ: കമ്മീഷണർ സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതിഷ് കുമാറിന്റെ നേതൃത്വത്തിൽ കൂട്ടുപുഴയിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ഒമ്പത് കിലോ കഞ്ചാവ് സഹിതം മൂന്ന് പേർ പിടിയിലായി . കണ്ണൂരിലെ പ്രധാന കഞ്ചാവ് മൊത്ത വിൽപ്പനക്കാരൻ മാച്ചേരി സ്വദേശി ശ്രീപുരം വീട്ടിൽ പ്രഭാകരൻ മകൻ കെ രഞ്ചിത്ത് (34), കണ്ണോത്തുംചാൽ സ്വദേശിയായ വിപു എന്നു വിളിക്കുന്ന മുകുന്ദൻ മകൻ വിപിൻ (41), കൊറ്റാളി സ്വദേശി ഇല്ലത്ത് വളപ്പിൽ ബാലകൃഷ്ണൻ മകൻ കെ.വി സനീഷ് (32) എന്നിവരെയാണ് KL 13 AK 4973 മാരുതി കാർ സഹിതം പിടികൂടിയത് .
കണ്ണൂരിലെ ചെറുകിട കഞ്ചാവു കച്ചവടക്കാരിൽ നിന്നും മുൻകൂട്ടി ഓർഡർ എടുക്കുന്ന പ്രകാരം കിലോക്കണക്കിന് കഞ്ചാവാണ് ഇയാൾ അയൽ സംസ്ഥാനങ്ങളിൽ നിന്നും കടത്തിക്കൊണ്ടു വരുന്നത് .ഇയാൾക്കെതിരെ നിരവധി കേസുകൾ ഇപ്പോൾ നിലവിലുണ്ട്. അതിലൊരു കേസിൽ ജാമ്യം ലഭിച്ച് ആഴ്ച്ചകൾക്കു മുൻപാണ് ഇയാൾ ജയിലിൽ നിന്ന് പുറത്ത് വന്നത് .
ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലേക്ക് വൻതോതിൽ ലഹരിക്കടത്ത് നടക്കാൻ സാധ്യതയുള്ളതിനാൽ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് രഹസ്യ നിരീക്ഷണം നടത്തവെയാണ് ഇവരെ കുറിച്ച് വിവരം ലഭിക്കുന്നത്. എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് അംഗം പി ജലീഷ് ,ഉത്തരമേഖലാ ജോയന്റ് എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം കെ ബിനീഷ് ,എക്സൈസ് നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ വി കെ ഷിബു , സിവിൽ എക്സൈസ് ഓഫീസർമാരായ ടി വി ഉജേഷ് , പി ടി ശരത്, സീനിയർ എക്സൈസ് ഡ്രൈവർ കെ ഇസ്മയിൽ എന്നിവരടങ്ങുന്ന സംഘമാണ് അതിസാഹസികമായി കഞ്ചാവ് പിടികൂടിയത്. വരും ദിവസങ്ങളിൽ എക്സൈസിന്റെ ശക്തമായ പരിശോധന നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സുരേഷ്. അറിയിച്ചു . പ്രതികളെ മട്ടന്നൂർ ജുഡിഷ്യൽ ഫസ്സ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും