ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ 5 കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം നല്‍കും. ബലാത്സംഗത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍,അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളും ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കല്‍ മാത്രം പ്രതിയായ കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളാണുള്ളത്. ഇന്ന് കോട്ടയം പാലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം,പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. ജീവിതകാലം മുഴവനോ പത്ത് വര്‍ഷത്തിലധികമോ ജയില്‍വാസം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയെല്ലാം. 2000 പേജുള്ള കുറ്റപത്രത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളുണ്ട്. 10 പേരുടെ രഹസ്യമൊഴിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. രഹസ്യമൊഴിയെടുത്ത 7 ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്.കുറ്റം തെളിയിക്കുന്ന 101 രേഖകളും കുറ്റപത്രത്തോടൊപ്പം ഉണ്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.

ഒരു മാസം മുന്‍പ് കുറ്റപത്രം തയ്യാറായിരുന്നുവെങ്കിലും ചില തിരുത്തുകള്‍ പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഡി.ജി.പിയുടെ പരിഗണനയ്ക്ക് വിട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മുന്‍പാണ് ഡി.ജി.പി അനുമതി നല്കിയത്. കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വരാന്‍ തീരുമാനിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് കൂടുതല്‍ വൈകിപ്പിക്കാതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

error: Content is protected !!