സി വിജിൽ ആപ്പ് വഴി കണ്ണൂരിൽ പരാതിക്കൂമ്പാരം. 762 പരാതികളിൽ നടപടിയെടുത്തു.
![](https://www.newswings.online/wp-content/uploads/2019/04/large.4.png.61bcef5b210d6b08be9d5fd7df1fbc2f.png)
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സിവിജില്‍ (cVIGIL) മൊബൈല്‍ ആപ്പില്‍ പരാതികളുടെ പ്രളയം. മാര്‍ച്ച് 18 ന് ആരംഭിച്ച ആപ്പില്‍ 850 ഓളം പരാതികളാണ് ഇതിനകം ജില്ലയില്‍ നിന്നും ലഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, സ്തൂപങ്ങള്‍, ചുവരെഴുത്തുകള്‍, പണം കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സിവിജിലില്‍ കൂടുതലായും ലഭിച്ചിരിക്കുന്നത്.
ഇതുവരെ ലഭിച്ച പരാതികളില്‍ 762 എണ്ണത്തില്‍ നടപടികള്‍ കൈകൊള്ളുകയും 73 പരാതികള്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒഴിവാക്കുകയും ചെയ്തു. 500 ഓളം പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ തന്നെ നടപടി സ്വീകരിക്കാനായി. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്- 185 പരാതികള്‍. 21 പരാതികള്‍ ലഭിച്ച തലശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കുറവ്. പയ്യന്നൂര്‍- 27, കല്യാശ്ശേരി- 80, തളിപ്പറമ്പ്- 51, ഇരിക്കൂര്‍- 66, അഴീക്കോട്- 96, കണ്ണൂര്‍- 185, ധര്‍മടം- 31, തലശ്ശേരി- 21, കൂത്തുപറമ്പ്- 33, മട്ടന്നൂര്‍- 162, പേരാവൂര്‍- 89 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തില്‍ ലഭിച്ച പരാതികള്‍.
മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് ചെലവുകള്‍ തുടങ്ങിയവയുടെ ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പപ്പോള്‍ അധികൃതരെ അറിയിക്കാനുള്ള സൗകര്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിവിജില്‍ ആപ്ലിക്കേഷനിലൂടെ ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുള്ള ഏതു സാധാരണക്കാരനും പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ അധികൃതരെ അറിയിക്കാന്‍ കഴിയുമെന്നുള്ളതാണ് ഈ ആപ്പിന്റെ പ്രത്യേകത. ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനുട്ടില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ഒരു ചെറു കുറിപ്പോടെയാണ് പരാതികള്‍ നല്‍കേണ്ടത്.