കോൺഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു

ന്യൂഡൽഹി: കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു. തന്നെ അപമാനിച്ച കോൺഗ്രസ് നേതാക്കളെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് നടപടി. പാർട്ടി പദവികളും പാർട്ടി അംഗത്വവും രാജിവെച്ചു. ട്വിറ്ററിൽ നിന്ന് കോൺഗ്രസ് വക്താവ് എന്ന വിശേഷണവും പ്രിയങ്ക ഒഴിവാക്കിയിട്ടുണ്ട്. രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് കൈമാറി.
തന്നോട് മോശമായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ കോൺഗ്രസ് നേതൃത്വത്തെ പ്രിയങ്ക അതൃപ്തി അറിയിച്ചിരുന്നു. നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രിയങ്ക ട്വിറ്ററിലും പ്രതികരിച്ചിരുന്നു. പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിന്റെയും രക്തത്തിന്റെയും പേരിൽ അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു:ഖമുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. പാർട്ടിക്കായി തനിക്ക് നിരവധി വിമർശനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയവരെ മാറ്റി നിർത്താൻ പോലും തയാറാവില്ലെന്നത് സങ്കടകരമാണെന്നും പ്രിയങ്ക ചതുർവേദി വ്യക്തമാക്കിയിരുന്നു.
ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യയുടെ ഇടപ്പെടലിനെ തുടർന്നാണ് പ്രിയങ്ക ചതുർവേദി പരാതി നൽകി പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

error: Content is protected !!