കല്ലട ബസിനുനേരെ വ്യാപക പ്രതിഷേധം: മാനേജരും ജീവനക്കാരും കസ്റ്റഡിയില്‍, ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മാനേജറും ജീവനക്കാരും കസ്റ്റഡിയില്‍. മരട് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മാനേജര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെയാണ് കസ്റ്റഡിയിലെടുത്തത്. ബസും പോലീസ് പിടിച്ചെടുക്കും. ബസ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്.
കൂടാതെ കല്ലട ബസ്സിന്റെ പെർമിറ്റ് കട്ട് ചെയ്തു . സംഭവം ആസൂത്രിതമാണോയെന്ന് പോലീസ് അന്വേഷിക്കും. കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ബസ്സിലുണ്ടായിരുന്ന ദൃക്‌സാക്ഷികളുമായി നേരിട്ട് സംസാരിച്ചുവെന്ന് പോലീസ് പറയുന്നു. അതേസമയം, മര്‍ദ്ദിച്ച സംഭവത്തില്‍ ഗതാഗത മന്ത്രി കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കി.
തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് യാത്രയ്ക്കിടെ ഹരിപ്പാട് വെച്ച് ബസ് തകരാറിലായത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ബസ് ജീവനക്കാര്‍ യാത്രക്കാരോട് കാരണം പറയാന്‍ തയ്യാറായില്ല. ഇത് ചോദ്യം ചെയ്ത യാത്രക്കാരായ രണ്ട് യുവാക്കള്‍ ബസ് ജീവനക്കാരുമായി തര്‍ക്കിച്ചു. പിന്നീട് ബസ് വൈറ്റിലയില്‍ എത്തിയശേഷം കൂടുതല്‍ ബസ് ജീവനക്കാര്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിലൂടെ കുറിച്ചിരുന്നു. ഇതിന്റെ വീഡിയോയും പ്രചരിച്ചു.