രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം ; ഏഴ് വയസുകാരൻ ഗുരുതരാവസ്ഥയിൽ
തൊടുപുഴ കുമാരമംഗലത്ത് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിന് ഇരയായ ഏഴ് വയസുകാരൻ അബോധാവസ്ഥയിൽ തുടരുന്നു.കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് കുട്ടി ഉള്ളത്.സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇയാളുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.അമ്മയുടെ മൊഴിയും പോലീസ് എടുത്തേക്കും.തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്.
ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചെന്ന് പറഞ്ഞാണ് കട്ടിലിൽ കിടന്നിരുന്ന മൂത്ത കുട്ടിയെ ഇയാൾ ചവിട്ടി തെറിപ്പിച്ചെതെന്നാണ് പുറത്ത് വരുന്ന വിവരം.ഭിത്തിയിൽ തലയിടിച്ച് നിലത്തുവീണ കുട്ടിയെ കലി തീരാതെ വീണ്ടും അക്രമിക്കുകയായിരുന്നു.പിന്നീട് നിലത്തിട്ട് കുട്ടിയെ ചവിട്ടുകയും ചെയ്തു.മാതാവ് ഇടപെട്ടതോടെ എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.തലയോട്ടി പൊട്ടിയ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അരുൺ തിരുവനന്തപുരത്തെ ഒരു കൊലപാതക കേസിൽ പ്രതിയാണ്.മർദ്ദനത്തിന് ഇരയായ കുട്ടിയുടെ പിതാവ് ഒരു വർഷം മുൻപ് മരിച്ചതോടെ അയാളുടെ ബന്ധുവായ അരുൺ ഇവരുടെ കൂടെ സഹായത്തിനെന്ന പേരിൽ കയറിക്കൂടിയെന്നാണ് പുറത്ത് വരുന്ന വിവരം.ഇളയകുട്ടിയെ രാത്രിയിൽ എഴുന്നേൽപ്പിച്ച് മൂത്രമൊഴിച്ചുകിടത്തേണ്ടത് ഏഴുവയസുകാരനായ മൂത്തകുട്ടിയുടെ കടമയാണ്.എന്നാൽ കഴിഞ്ഞ രാത്രി കുട്ടി ഉറങ്ങിപോവുകയും ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ച് കരയുകയും ചെയ്തതാണ് അരുണിന് പ്രകോപനം ഉണ്ടാക്കിയത്.
സോഫയിൽ നിന്നും വീണ് തലയ്ക്ക് പരിക്ക് പറ്റി എന്ന് പറഞ്ഞാണ് തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച്ച് വൈകുന്നേരം കുട്ടിയെ പ്രവേശിപ്പിച്ചത്.എന്നാൽ മുറിവുകൾ കണ്ട ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.പിന്നീടാണ് കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുന്നത്.ഇളയകുട്ടിക്കും പരിക്കുകൾ കണ്ടതാണ് സംശയങ്ങൾ ബലപ്പെടുത്തിയത്.
ഇളയ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ അരുൺ ജേഷ്ഠനേയും തന്നെയും മർദിച്ചതായി പറഞ്ഞിട്ടുണ്ട്.ഇളയ കുട്ടിയെ താൽകാലിക സംരക്ഷണത്തിന് മറ്റൊരിടത്തേക്ക് മാറ്റി.