റോഷൻ ആൻഡ്രൂസിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു
![](https://www.newswings.online/wp-content/uploads/2019/03/alwin-roshan.jpg)
നിർമാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ ഗുണ്ടകളുമായെത്തി സംവിധായകൻ റോഷൻ ആൻഡ്രൂസ് ആക്രമിച്ചെന്ന പരാതിയിൽ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് എറണാകുളം സൗത്ത് പോലീസ് അറിയിച്ചു. സംഭവത്തിൽ ആൽവിൻ ആന്റണി തന്നെ മർദ്ദിച്ചെന്ന് കാട്ടി സംവിധായകൻ റോഷൻ ആൻഡ്രൂസും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇരുവരുടെയും പരാതിയിൽ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താൻ പോലീസ് തീരുമാനം. ഇരുവരെയും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് കടക്കില്ലെന്നും പോലീസ് അറിയിച്ചു.
അതേസമയം, സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആൽവിൻ ആന്റണി തിങ്കളാഴ്ച ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ആൽവിൽ ആന്റണിയും ഭാര്യ ഏയ്ഞ്ചലീനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും തിരുവനന്തപുരത്തെത്തി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.
ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോണ് ആന്റണിയുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി. കഴിഞ്ഞ ദിവസം എറണാകുളം പനന്പള്ളിനഗറിലുള്ള ആൽവിന്റെ വസതിയിൽ രാത്രി പന്ത്രണ്ടരയോടെ എത്തിയ റോഷൻ അക്രമം അഴിച്ചുവിട്ടെന്നാണ് പരാതി.
റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളിലെ അസോസിയേറ്റായ പെണ്കുട്ടിയുമായി മകൻ സൗഹൃദത്തിലായിരുന്നു. റോഷൻ മോശമായി പെരുമാറുന്നുവെന്ന് പെണ്കുട്ടി മകനെ ധരിപ്പിച്ചിരുന്നു. വേറെ ആർക്കെങ്കിലും ഒപ്പം പ്രവർത്തിക്കാൻ നിർദ്ദേശിച്ചു. ഇക്കാര്യം റോഷൻ അറിഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് മാതാവ് എയ്ഞ്ചൽ പറഞ്ഞു.
വീട്ടിലെത്തി മകനുമായി സംസാരിക്കണമെന്ന് നിർബന്ധം പിടിച്ച റോഷൻ ഗുണ്ടകളുമായാണ് എത്തിയത്. ആദ്യം സംയമനത്തോടെ സംസാരിച്ച റോഷൻ പ്രകോപിതനായതോടെ പുറത്തുകാത്തുനിന്ന 25 ഓളം പേരെ വിളിച്ചുവരുത്തി. റോഷൻ വീട്ടിൽ വന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ തങ്ങളുടെ കൈയിലുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞു.