പ്രവാസികളെ പിഴിഞ്ഞ് വിമാനകമ്പനികൾ

ഗള്‍ഫ് സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്ക് നാനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍. അവധികാലത്ത് നടത്തുന്ന സ്ഥിരം വര്‍ദ്ധനയ്ക്ക് പുറമേ ബോയിങ്ങ് 737 മാക്സ് 8 വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് കൂടി ചൂഷണം ചെയ്താണ് യാത്രക്കാരെ വിമാന കമ്പനികള്‍ പിഴിയുന്നത്. സ്വകാര്യ കമ്പനികളെ കടത്തി വെട്ടി എയര്‍ ഇന്ത്യ കൂടി നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ യാത്രക്കാരുടെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്.

അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് വിമാനക്കമ്പനികളുടെ പതിവ് രീതിയാണ്. എന്നാല്‍ ഇത്തവണത്തെ നിരക്ക് വര്‍ദ്ധനവിന്‍റെ പോക്ക് 400 ശതമാനം വരെയാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഒരാഴ്ച മുമ്പ് കോഴിക്കോട് നിന്ന് ആറായിരം രൂപ നിരക്കില്‍ ടിക്കറ്റ് ലഭിച്ച സെക്ടറിലേക്ക് നാല് ഇരട്ടിയലിധികം വരെയാണ് നിലവിലെ നിരക്ക്.

സ്വകാര്യ കമ്പനികളെ വെല്ലുന്ന രീതിയിലാണ് എയര്‍ ഇന്ത്യയുടേയും നിരക്ക് വര്‍ദ്ധനവ്. അമിത നിരക്ക് ഈടാക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നതായും പരാതിയുണ്ട്. നിരക്ക് വര്‍ദ്ധനവിനുള്ള പ്രധാന കാരണമായി വിമാനക്കമ്പനികള്‍ നിരത്തുന്ന ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ നിരോധനമാണെന്ന വാദവും ചോദ്യം ചെയ്യപ്പെടുന്നു. ഇത്തരം വിമാനങ്ങള്‍ സര്‍വീസ് നടത്താതിരുന്ന സെക്ടറിലും നിരക്കില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി. വരും ദിവസങ്ങളിലും നിരക്ക് കുത്തനെ കൂടാനാണ് സാധ്യത.

error: Content is protected !!