ലൂസിഫർ വീണ്ടും വിവാദത്തിൽ ; ‘വരിക വരിക സഹജരേ’ എന്ന ഗാനം വികലമാക്കി എന്ന് ആരോപണം
മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ സിനിമ വീണ്ടും വിവാദത്തില്‍. സിനിമയിലെ വരിക വരിക സഹജരേ എന്ന ഗാനം അനുവാദമില്ലാതെ വികലമായി സിനിമയില്‍ അവതരിപ്പിച്ചുവെന്നാണ് ആരോപണം. സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ച ദീപക് ദേവിനെതിരെയാണ് ദേവരാജന്‍ സ്മാരക ട്രസ്റ്റ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
അംശി നാരായണ പിള്ള രചിച്ച് ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയ യഥാര്‍ത്ഥ ഗാനത്തിന്റെ ചടുലതയും മാര്‍ച്ച് പാസ്റ്റിന്റെ സ്വഭാവവും മാറ്റി ഓര്‍ക്കസ്‌ട്രേഷനില്‍ വരെ മാറ്റം വരുത്തിയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ് ഈ ഗാനം ലൂസിഫറില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നതെന്നും ഇത് യഥാര്‍ത്ഥത്തില്‍ ദേവരാജന്‍ ഈണം നല്‍കിയ ഗാനത്തെ വികലമാക്കുകയാണ് ചെയ്തതെന്ന് ദേവരാജന്‍ സ്മാരക ട്രസ്റ്റ് ആരോപിക്കുന്നു. മുമ്പും ഇത്തരത്തില്‍ സി.ഐ.എ എന്ന സിനിമയില്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ സമാനമായ രീതിയില്‍ ബലികുടീരങ്ങളേ എന്ന വിഖ്യാത ഗാനത്തെ നശിപ്പിച്ചിട്ടുണ്ടെന്നും ദേവരാജന്‍ സ്മാരക ട്രസ്റ്റ് കുറ്റപ്പെടുത്തുന്നു. തങ്ങളുടെ പ്രതികരണങ്ങള്‍ ഒരിക്കലും ‘ലൂസിഫർ’ എന്ന സിനിമക്കെതിരല്ലെന്നും
മഹാന്മാരുടെ സൃഷ്ടികളെ വികലമാക്കി ഉപയോഗിക്കുന്ന ബുദ്ധികൾക്കെതിരെയുള്ള പ്രതികരണം മാത്രമാണ് എന്നും ദേവരാജന്‍ സ്മാരക ട്രസ്റ്റ് അംഗങ്ങള്‍ പറയുന്നു.
ഇന്നലെ ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ മൂവ്മെന്റ് രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാ വ്യവസായം എന്നാരോപണമായിരുന്നു കേരള ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/524369527705311/posts/1365931266882462/
ലൂസിഫറിലെ ഗാനം