ഗാസാ മുനമ്പിൽ പ്രതിഷേധിച്ചവർക്ക് എതിരെ വെടിവെയ്പ്പ് ; 2 പേർ മരിച്ചു
ഗാസാ മുനമ്പില്‍ ഇസ്രയേല്‍ നരനായാട്ട് തുടരുന്നു. ഇസ്രയേല്‍- ഗാസാ അതിര്‍ത്തിയില്‍ പ്രതിഷേധത്തിനെത്തിയവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന പ്രതിഷേധത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 200 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
1948ല്‍ ഇസ്രയേല്‍ രൂപീകരണ കാലത്ത് പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഫലസ്തീനികള്‍ എല്ലാ വെള്ളിയാഴ്ചയും പ്രതിഷേധം നടത്തുന്നത്. ഈ പ്രതിഷേധത്തിന് നേരെയാണ് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത്. 29ഉം 18ഉം വയസുള്ള യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 55 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ 9,500ഓളം വരുന്ന പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തതോടെയാണ് വെടിയുതിര്‍ത്തതെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ എല്ലാ വെള്ളിയാഴ്ചയും ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ട്. ഇതിന് നേരെ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ ഇത് വരെ 200ഓളം പേരാണ് കൊല്ലപ്പെട്ടത്. ഈ കാലയളവില്‍ ഗാസയിൽ ഇസ്രയേല്‍ നടത്തിയ മറ്റു ആക്രമണങ്ങളില്‍ 60ഓളം പേര്‍ വേറെയും കൊല്ലപ്പെട്ടിട്ടുണ്ട് . ഫലസ്തീന്‍ പ്രതിഷേധക്കാരുടെ തിരിച്ചടിയില്‍ ഒരു ഇസ്രയേലി സൈനികനും കൊല്ലപ്പെട്ടു.