ക്രൈസ്റ്റ് ചർച്ച് വെടിവെയ്പ്പ് ; ഭീകരതെക്കെതിരെ ഒന്നായി ന്യൂസിലാൻഡ് ജനത

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ആദരം പ്രകടിപ്പിച്ച് ന്യൂസിലാന്‍റ്. ഇന്നത്തെ ജുമുഅ നമസ്കാരമുള്‍പ്പെടെ റേഡിയോയിലൂടെയും ടിവിയിലൂടെയും തത്സമയം സംപ്രേഷണം ചെയ്തും മൌനപ്രാര്‍ഥന നടത്തിയും ഇരകളോട് ന്യൂസിലാന്‍റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ പങ്കാളിയായി.

ഇരകളോടുള്ള ഒരു രാജ്യത്തിന്റെ സ്നേഹവും ചേര്‍ത്തു പിടിക്കലുമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെയായിരുന്നു ലോകത്തെ തന്നെ നടക്കിയ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം. ആ ആക്രമണത്തില്‍ പൊലിഞ്ഞവരോടുള്ള ആദര സൂചകമായി ന്യൂസിലാന്‍റിലെ പള്ളികളിലെ ഇന്നത്തെ വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ മുഴുവന്‍ ലൈവായി ടെലിവിഷന്‍ വഴിയും റേഡിയോ വഴിയും സംപ്രേഷണം ചെയ്യുകയായിരുന്നു.

രണ്ട് മിനിറ്റ് മൌന പ്രാര്‍ഥനയും നടത്തി. പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ അല്‍നൂര്‍ പള്ളിക്കടുത്തുള്ള ഹേഗ്ലി പാര്‍ക്കില്‍ നടന്ന പ്രാര്‍ഥനക്കെത്തി. രാജ്യം അനുശോചിക്കുന്നു. നമ്മള്‍ ഒന്നാണ്. ഹൃദയം തകര്‍ന്നവരാണ് നമ്മള്‍, പക്ഷേ ബന്ധങ്ങളെ തകര്‍ക്കാനാകില്ല. പ്രാര്‍ഥനക്ക് ശേഷം ജെസിന്‍ഡ ആര്‍ഡന്‍ പറഞ്ഞു.

“പ്രവാചകന്‍ പറയുന്നു- പരസ്പരമുള്ള സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും അടുപ്പത്തിന്റേയും കാര്യത്തില്‍ വിശ്വാസികള്‍ ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരു അവയവത്തിന് അസുഖം ബാധിച്ചാല്‍ ശരീരം മുഴുവന്‍ ഉറക്കമിളച്ചും പനിച്ചും പരസ്പരം അതില്‍ പങ്കുചേരും. നാം ഒന്നാണ്. രാജ്യം നിങ്ങളുടെ ദുഖത്തിനൊപ്പമാണ്”.

രാജ്യമെമ്പാടുമുള്ള മുസ്‌ലിം ഇതര വിശ്വാസികളും പ്രാര്‍ഥനകളില്‍ പങ്കുചേര്‍ന്നു. ഹിജാബ് ധരിച്ചുള്ള ഐക്യദാര്‍ഢ്യവും നടന്നു. ഭീകാരക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സെമി ഓട്ടോമാറ്റിക് ആയുധ വില്‍പന നിരോധിച്ച് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ ഉത്തരവിട്ടിരുന്നു. ഏപ്രില്‍ 11ഓടു കൂടി ഈ നിയമവും പ്രാബല്യത്തിലാകും.

error: Content is protected !!