രണ്ടാം ഘട്ടത്തിലും പത്തനംതിട്ടയിൽ സസ്പെൻസ് നിലനിർത്തി ബിജെപി
![](https://www.newswings.online/wp-content/uploads/2019/03/narendra-modi.jpg)
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ടു. 36 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയിൽ പക്ഷേ, കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന പത്തനംതിട്ട ഉൾപ്പെട്ടില്ല. പുലർച്ചെ ഒരു മണിയോടെയാണു പട്ടിക പുറത്തുവിട്ടത്.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആസാം, മേഘാലയ എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടികയാണു പുറത്തുവിട്ടത്. ആന്ധ്രയിൽനിന്നുള്ള 23, മധ്യപ്രദേശിൽനിന്ന് ആറ്, ഒഡീഷയിൽനിന്ന് അഞ്ച്, ആസാം, മേഘാലയ- ഒന്ന് എന്നിങ്ങനെയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട സ്ഥാനാർഥികളുടെ എണ്ണം. കേന്ദ്രമന്ത്രി ജെപി നഡ്ഡയാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. ബിജെപി ദേശീയ വക്താവ് സംബിത് പത്ര ഒഡീഷയിലെ പൂരിയിൽനിന്നു മത്സരിക്കും.
ആദ്യ ഘട്ടത്തിൽ 184 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും ബിജെപി അധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിലും ജനവിധി തേടും.
ഇതുവരെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത പത്തനംതിട്ടയിൽ, സംസ്ഥാന നേതാക്കളെ മാറ്റിനിർത്തി മറ്റൊരാൾ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. ബിജെപിയുടെ ദേശീയ നേതൃത്വം വിജയപ്രതീക്ഷ പുലർത്തുന്ന പത്തനംതിട്ട മണ്ഡലത്തിൽ ആ നിയോഗം ഏല്പിക്കുന്നത് ആരെയാകണമെന്നതിൽ ദേശീയതലത്തിലും ആശയക്കുഴപ്പമുണ്ടെന്നാണു സൂചന.
കേരളത്തിലെ ഇതര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴും എ ക്ലാസ് പട്ടികയിലെ പത്തനംതിട്ടയെ മാറ്റിനിർത്തിയതിനെ സംബന്ധിച്ചു സംസ്ഥാന നേതാക്കൾക്കും കൂടുതൽ വിശദീകരണം ഉണ്ടായിരുന്നില്ല. ബിജെപി ദേശീയ നേതൃത്വത്തിനു കേരള ഘടകം നൽകിയ റിപ്പോർട്ടിൽ ഇത്തവണ സംസ്ഥാനത്തു വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രഥമ സ്ഥാനമാണ് പത്തനംതിട്ടയ്ക്കുള്ളത്.
സീറ്റ് ലഭിക്കുമെന്ന ഉറപ്പിൽ പത്തനംതിട്ടയിൽ പ്രചാരണത്തിനുള്ള ഒരുക്കത്തിലാണ് കെ. സുരേന്ദ്രൻ. ശബരിമല ദർശനം നടത്തിയ സുരേന്ദ്രൻ പത്തനംതിട്ടയിൽ ക്യാന്പ് ചെയ്തു പ്രചാരണം ആരംഭിക്കാനുള്ള തീരുമാനത്തിലാണ്.