ശബരിമല ; വാദം പൂർത്തിയായി…
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹർജികളിൽ വാദം പൂർത്തിയായി. കേസ് വിധി പറയാൻ സുപ്രീം കോടതി മാറ്റി. ശബരിമല കുംഭ മാസ പൂജകൾക്കായി തുറക്കുന്നതിന് മുമ്പ് വിധിയുണ്ടാകില്ല.
എന്‍എസ്എസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കെ. പരാശരനാണ് ഇന്ന് വാദം ആരംഭിച്ചത്. ഇതിനു പിന്നാലെ പന്ത്രണ്ടോളം അഭിഷാഷകരാണ് വാദങ്ങൾ ഉന്നയിച്ചത്. എല്ലാവരും വാദിച്ചത് ഒരേ വാദങ്ങളാണെന്നും കൂടുതൽ കാര്യങ്ങൾ ഉണ്ടെങ്കിൽ എഴുതി നൽകാമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.
വാദിക്കാൻ അവസരം ലഭിക്കാത്ത അഭിഭാഷകർ ഫെബ്രുവരി 13ന് മുൻപ് വാദങ്ങൾ എഴുതി സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇത് പരിശോധിച്ച ശേഷമായിരിക്കും കോടതി വിധി പുറപ്പെടുവിക്കുക. നാല് പേരുടെ വാദം കേട്ടപ്പോൾ കൂടുതൽ വാദം കേൾക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ശബരിമല സ്ത്രീപ്രവേശന വിധിയെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പിന്തുണച്ചിരുന്നു. ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും വിധിക്കെതിരേ സമർപ്പിച്ച ഹർജികൾ തള്ളിക്കളയണമെന്നും സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷൻ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു.
തന്ത്രിക്കു വേണ്ടി വി. ഗിരി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിംഗ്വി തുടങ്ങിയവരാണ് ഹാജരായത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്.