ഇടുക്കിയിൽ വീണ്ടും കർഷകർ ജീവനൊടുക്കി
കടബാധ്യതയെത്തുടർന്ന് ഇന്നലെ രണ്ടു കർഷകർ കൂടി ഇടുക്കി ജില്ലയിൽ ജീവനൊടുക്കി. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ചിന്നാർ സ്വദേശി വരിക്കാനിക്കൽ ജയിംസ് ജോസഫ് (54), ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി കൊച്ചുതളിയിക്കൽ രാജൻ (62) എന്നിവരാണ് ഇന്നലെ ജീവനൊടുക്കിയത്.
ജയിംസിനെ പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാന്റേഷനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചിന്നാർ ഇരുമലകപ്പ് അടിവാരം ഭാഗത്ത് നാലു പതിറ്റാണ്ടായി താമസിക്കുന്ന ഇദ്ദേഹത്തിന്റെ മുഖ്യകൃഷി കുരുമുളകായിരുന്നു. കൃഷി നടത്തുന്നതിനായും മക്കളുടെ പഠനത്തിനുമായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ഇദ്ദേഹം വായ്പ എടുത്തിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിലും കീടബാധയിലും കൃഷി തകർന്നതോടെ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെവന്നതാണ് ജീവനൊടുക്കാൻ കാരണമെന്ന് പറയുന്നു. ജയിംസിന്റെ മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് 2012-ൽ 2,50,000 രൂപ വായ്പയെടുത്തിരുന്നു. ഇപ്പോൾ പലിശസഹിതം 4,64,173 രൂപ അടയ്ക്കേണ്ട അവസ്ഥയായി. പാറത്തോട് സഹകരണ ബാങ്കിലും വലിയൊരു തുക ബാധ്യതയായി ഈ കുടുംബത്തിനുണ്ട്.
മക്കൾ ഇതര സംസ്ഥാനങ്ങളിൽ പഠനം നടത്തുന്നതിനാൽ ഭാര്യ ലൗലിയും ജയിംസും തനിച്ചായിരുന്നു മുരിക്കാശേരിയിലെ വാടകവീട്ടിൽ ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം ഭാര്യയെ സഹോദരന്റെ വീട്ടിലേക്കു പറഞ്ഞയച്ചശേക്ഷമാണ് ജീവനൊടുക്കിയതെന്ന് ലൗലി പറയുന്നു. വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മക്കൾ: എബിറ്റ്, എബിൻ.
ഇന്നലെ വൈകുന്നേരം ആറോടെയാണ് രാജനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട് തകർന്നതോടെ തോട്ടം ലയത്തിലായിരുന്നു ഇയാളുടെ താമസം. പത്തുസെന്റ് സ്ഥലം മാത്രമുള്ള രാജന്റെ വീട് പ്രളയത്തിൽ പൂർണമായും തകർന്നിരുന്നു. നഷ്ടപരിഹാരത്തിനായി രാജൻ പലതവണ അധികാരികളുടെ പക്കലെത്തിയിട്ടും അനുകൂല നടപടിയുണ്ടായില്ല. ഇന്നലെയും പഞ്ചായത്ത് ഓഫീസിലും വില്ലേജ് ഓഫീസിലും പോയിരുന്നു. തിരികെ വീട്ടിലെത്തിയശേഷം വൈകുന്നേരം ആറരയോടെ തൂങ്ങി മരിക്കുകയായിരുന്നു.
ഭാര്യ രമണിയും മക്കളായ രതീഷ്, രാജേഷ് എന്നിവരും കൂലിപ്പണിക്കാരാണ്. പീരുമേട് പോലീസ് മേൽനടപടി സ്വീകരിച്ചു.