എൻഡോസൾഫാൻ ബാധിതരുടെ സമരം പിൻവലിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി.

എൻഡോസൾഫാൻ സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച വിജയിച്ചു. ഇതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന പട്ടിണി സമരം  അവസാനിപ്പിക്കാൻ സമര സമിതി തീരുമാനിച്ചു. സമരം പൂർണ്ണ വിജയമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം.   2017ൽ തയ്യാറാക്കിയ പട്ടികയാലെ 18 വയസിനു മുകളിലുള്ളവർക്ക് ഉടൻ  ആനുകൂല്യം ലഭ്യമാക്കുമെന്നാണ് സ‍ര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയിലെ പ്രധാന ധാരണ. ഹര്‍ത്താൽ കാരണം മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാതെ പോയ കുട്ടികൾക്ക് വേണ്ടി വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തും. അതിരു ബാധകമാക്കാതെ 500 ഓളം കുട്ടികളെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തും. സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകും.  മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും സഹായം എത്തിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി ഇതിൽ മാറ്റം ആവശ്യപ്പെട്ടായിരുന്നു സമരം. ഈ ആവശ്യം അം​ഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

error: Content is protected !!