കെഎസ്ആർടിസി ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം…
മാനേജ്മെന്റിന്റെ പിടിപ്പുകേടുകൾക്ക് ജീവനക്കാർ എന്തിന് സഹിക്കണമെന്നു ചോദിച്ച് കെഎസ്ആർടിസിക്കു സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. എംപാനൽ നിയമനം നടത്തുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെൻഷന് പരിഗണിക്കണമെന്ന ഹൈകോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു വിമർശനം. കെഎസ്ആർടിസി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനെ സുപ്രീംകോടതി കക്ഷി ചേർത്തു.
പെൻഷൻ ബാധ്യത ഏറ്റെടുക്കുന്നതിൽ നിലപാട് അറിയിക്കാൻ രണ്ടാഴ്ചത്തെ സമയം സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. നിലവിൽ 4200 കോടിയുടെ ബാധ്യതയും 110 കോടി പ്രതിമാസ നഷ്ടവുമുണ്ടെന്നും ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ 420 കോടിയുടെ അധിക ബാദ്ധ്യത വരുമെന്നും കെഎസ്ആർടിസിയുടെ വാദം.
കോർപറേഷൻ നഷ്ടത്തിലാകാൻ കാരണം എന്തെന്ന് ആരാഞ്ഞ കോടതി സർക്കാരിനെ കക്ഷിയാക്കണമെന്ന കാര്യം ഹൈക്കോടിതിയിൽ എന്തുകൊണ്ടാണ് ആവശ്യപ്പെടാതിരുന്നതെന്നും ചോദിച്ചു. കേസിൽ സംസ്ഥാന സർക്കാരിനെ കക്ഷിയാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം കോടതി അംഗീകരിച്ചു. നഷ്ടത്തിലാണെങ്കിൽ കഐസ്ആർടിസി അടച്ചുപൂട്ടുകയാണ് ചെയ്യേണ്ടതെന്ന് ജനുവരി ഏഴിന് ഹർജി പരിഗണിച്ചപ്പോൾ ജസ്റ്റീസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് പരാമർശം നടത്തിയിരുന്നു.