ഗഡ്ഗരിയുടെ വിമർശനം ; വിശദീകരണവുമായി ബിജെപി …
തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍നിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയിൽ വിശദീകരണവുമായി ബിജെപി. ഗഡ്കരിയുടെ പ്രസ്താവന കോണ്‍ഗ്രസിനെ ഉദ്ദേശിച്ചുള്ളതാണെന്നും പ്രതിപക്ഷവും മറ്റുള്ളവരും അത് വളച്ചൊടിക്കുകയായിരുന്നുവെന്നും ബിജെപി വക്താവ് ജി.വി.എല്‍ നരസിംഹറാവു പറഞ്ഞു.
“വാഗ്ദാനം പാലിക്കുന്ന നേതാക്കളെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ഇതു ലംഘിക്കുന്നവരെ ജനം പുച്ഛിച്ചു തള്ളും. അതിനാൽ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങൾക്കു നൽകാവൂ’- ഇതായിരുന്നു ഗഡ്കരിയുടെ വാക്കുകൾ. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണെന്ന പരോക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയുടെ വിശദീകരണം.
“ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും എന്നാല്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഒന്നും ചെയ്യാതിരിക്കുകയും ചെയ്ത കോണ്‍ഗ്രസിനെയാണ് ഗഡ്കരി ഉദ്ദേശിച്ചതെന്നും വ്യാജവാഗ്ദാനങ്ങള്‍ നല്കുന്ന രാഹുല്‍ ഗാന്ധിയെയാണ് അദ്ദേഹം പരോക്ഷമായി വിമർശിച്ചതെന്നും നരസിംഹ റാവു കൂട്ടിച്ചേര്‍ത്തു.