അതീവദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് റിപ്പോര്‍ട്ട്

അതീവദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേരള പുനര്‍നിര്‍മ്മാണ പഠന റിപ്പോര്‍ട്ട്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. നഗരാസൂത്രണ വകുപ്പ് കാര്യാലയങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്ട്, ലെന്‍സ്ഫെഡ് , റെന്‍സ് ഫെഡ് എന്നിവയുടെ സഹകരണത്തോടെയാണ് കേരള പുനര്‍നിര്‍മ്മാണത്തെകുറിച്ചുള്ള പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അതീവ ദുര്‍ബല മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലായിരിക്കണമെന്നാണ് പഠന റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. കൂടുതല്‍ വിദഗ്ദരെ ഉള്‍പ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കണം. പ്രളയ ദുരന്തമേഖലകളില്‍ ഇനിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജിയോളജിസ്റ്റിന്റെ അംഗീകാരം വാങ്ങണം. ദുരന്തസാധ്യതയുണ്ടായ സ്ഥലങ്ങളില്‍ അതിന്റെ തീവ്രത അനുസരിച്ച് മൂന്ന് മേഖലയാക്കി തിരിച്ചു. ഇതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രളയബാധിത മേഖലകളെ തരം തിരിച്ച് മാപ്പുകളും സോണുകളും രേഖപ്പെടുത്തിയുള്ളതാണ് റിപ്പോര്‍ട്ട്. ഇപ്പോഴുണ്ടായ പ്രളയത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ വരുംകാലത്ത് പരിഹരിക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ പഠനരീതി മറ്റ് പ്രളയബാധിത ജില്ലകളിലും നടപ്പാക്കാനൊരുങ്ങുകയാണ് ഭരണകൂടം.

error: Content is protected !!