ബി.ജെ.പി വിരുദ്ധ സഖ്യം: പ്രതിപക്ഷകക്ഷികളുടെ ആദ്യയോഗം നവംബര്‍ 22 ന്

ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യ രൂപവത്കരണ നീക്കവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇതിന്റെ ഭാഗമായി നായിഡു വിളിച്ചു ചേര്‍ത്ത എല്ലാ ബി ജെ പി ഇതരപാര്‍ട്ടികളുടെയും യോഗം നവംബര്‍ 22ന് നടക്കും. കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗെഹ്‌ലോട്ട് ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്. ‘ ഈ ചര്‍ച്ചയില്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് ഞാന്‍ രാഹുല്‍ജിയോട് ആവശ്യപ്പെടുകയാണ്.’ -നായിഡു പറഞ്ഞു.

അതേസമയം രാജ്യത്തിന്റെ നന്മ മാത്രമാണ് ലക്ഷ്യംവെക്കുന്നതെന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും നായിഡു വ്യക്തമാക്കി. ‘ ഞങ്ങള്‍ കോണ്‍ഗ്രസിനോടൊപ്പം ചേരുന്നു. രാജ്യത്തിന്റെ ജനാധിപത്യ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ പാര്‍ട്ടികളോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് നമ്മള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാറ്റിവെക്കണമെന്നാണ്. വിശാലതാല്‍പ്പര്യത്തിനായി നമ്മള്‍ ഒരുമിക്കണം.’- നായിഡു പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയുമായും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ല്‍ 1996 ആവര്‍ത്തിക്കും എന്നായിരുന്നു കുമാരസ്വാമി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. ബി.എസ്.പി നേതാവ് മായാവതി, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി നായിഡു കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.

error: Content is protected !!