തൃപ്തിയുടെ സുരക്ഷയിൽ തീരുമാനമെടുത്തിട്ടില്ല: ഡിജിപി

ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സുരക്ഷയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സാഹചര്യം പരിശോധിച്ച ശേഷം തീരുമാനം എടുക്കും. ശബരിമല ഡ്യൂട്ടിയിലുളള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡിജിപി അറിയിച്ചു. കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്സി ഡ്രൈവര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് തൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനം ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കണമെന്ന് അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് തള്ളിയിരുന്നു. വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി ഡ്രൈവര്‍മാര്‍ തൃപ്തിയെ കൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ തൃപ്തി ദേശായിയെ അറിയിച്ചുവെങ്കിലും പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. തൃപ്തിയും സംഘവും ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ തന്നെ തുടരുകയാണ്.

error: Content is protected !!