ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിൽ സാവകാശ ഹര്‍ജി നൽകി
ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിൽ ഹര്‍ജി നൽകി. പുനഃപരിശോധന ഹർജികൾ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തിൽ അതുവരെ വിധി നടപ്പാക്കാൻ സാവകാശം വേണമെന്നാണ് ദേവസ്വം ബോർഡിന്‍റെ ആവശ്യം. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
സാവകാശം തേടിയുള്ള ഹർജി നൽകാമെന്ന കാര്യത്തിൽ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് നേരത്തേ പദ്മകുമാർ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് മാത്രമാണ് ബോർഡ് ആവശ്യപ്പെടുക.
എത്ര കാലം സാവകാശം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത്തരം ഒരു ആവശ്യവും ഇപ്പോൾ ബോർഡ് ഉന്നയിക്കില്ലെന്ന് പദ്മകുമാർ വ്യക്തമാക്കിയിരുന്നു. എത്ര കാലം സാവകാശം നൽകാനാകുമെന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെയെന്നും പദ്മകുമാർ പറഞ്ഞു.
സുപ്രീംകോടതിയിൽ ദേവസ്വംബോർഡിന് വേണ്ടി ഹാജരാകുന്നത് അഡ്വ. ചന്ദ്രോദയ് സിംഗാണെന്ന് ദേവസ്വംബോർഡ് നേരത്തേ നിശ്ചയിച്ചിരുന്നു. ഒപ്പം ദേവസ്വംബോർഡിന്‍റെ അഭിഭാഷകൻ, അഡ്വ.സുധീറും സുപ്രീംകോടതിയിൽ ബോർഡിനെ പ്രതിനിധീകരിക്കും.