ശബരിമല യുവതീ പ്രവേശനം; ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ശബരിമല സ്ത്രീ പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികൾ ഇന്ന്  സുപ്രീംകോടതിയിൽ. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ്  പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജികൾക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എൻ.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 48 പുനഃപരിശോധന ഹര്‍ജികളാണ് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പരിഗണിക്കുക. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഭരണഘട ബെഞ്ചിന്‍റെ ഭാഗമാകും. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികൾ. കേസ് തുറന്ന കോടതിയിൽ വീണ്ടും വാദം കേട്ട് ഇക്കാര്യം പരിശോധിക്കണമെന്നും ഹര്‍ജികൾ ആവശ്യപ്പെടുന്നു.

ഭരണഘടന ബെഞ്ചിന‍്റെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നും 14ാം അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാനങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകും എന്നും ഹര്‍ജികളിൽ പറയുന്നുണ്ട്. ഹര്‍ജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിൽ ഇരുന്നാകും ജഡ്ജിമാര്‍ പരിശോധിക്കുക. ജസ്റ്റിസുമാരായ റോഹിന്‍റൻ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.കാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് ജഡ്ജമാര്‍.  ഭരണഘടന ബെഞ്ചിലെ പുതിയ അംഗമായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി  എന്ത് നിലപാട് എടുത്താലും എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന ആവശ്യപ്പെട്ട് മൂന്ന് ജഡ്ജിമാര്‍ ഭരണഘടന ബെഞ്ചിലുണ്ട്. വിധിയിൽ ഈ ജഡ്ജിമാര്‍ ഉറച്ചുനിന്നാൽ പുനഃപരിശോധന ഹര്‍ജികൾ തള്ളിപ്പോകും.

പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്നതിന് മുമ്പ് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കുന്നുണ്ട്. റിട്ട ഹര്‍ജിലെ ആവശ്യം നേരത്തെ ഭരണഘടന ബെഞ്ച് പരിശോധിച്ചതാണ്. അതുകൊണ്ട് ഈ ഹര്‍ജികൾ നിലനിൽക്കുമോ എന്നതാകും ആദ്യം കോടതി പരിശോധിക്കുക. ഉച്ചക്ക് ശേഷം പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്ന സാഹചര്യത്തിൽ  ഈ റിട്ട് ഹര്‍ജികളുടെ പ്രസക്തിയും കോടതിയും ചോദ്യം ചെയ്തേക്കാം. മണ്ഡലകാലത്തിന് മുമ്പ് ശബരിമലയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇന്നത്തെ കോടതി നടപടികൾ.

error: Content is protected !!