നിതാഖാത്ത് പദ്ധതി വന്‍ പരാജയമെന്ന് സൗദി തൊഴില്‍ മന്ത്രാലയം

സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ നടപ്പിലാക്കിയ നിതാഖാത്ത് പദ്ധതി പരാജയപ്പെട്ടതായി സൌദി തൊഴില്‍ മന്ത്രാലയത്തിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട്. പച്ച ഗണത്തില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവ് വിദേശി റിക്രൂട്ട്മെന്റ് കൂടാന്‍ കാരണമായി. വിവിധ തസ്തികകള്‍ നിയമനം നടക്കാതെ ഒഴിഞ്ഞു കിടക്കുന്നതായും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വദേശിവത്കരണം ശക്തമാക്കാന്‍ സൌദി സ്വകാര്യ മേഖലയില്‍ നടപ്പാക്കിയ പദ്ധതിയാണ് നിതാഖാത്ത്. ഇത് വിജയം കണ്ടില്ലെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവലോകനത്തിലാണ് പ്രധാന കണ്ടെത്തലുകള്‍. ശൂറ കൗണ്‍സില്‍ അംഗങ്ങളാണ് മന്ത്രാലയത്തിന്‍െറ വിവിധ പദ്ധതികളെ അവലോകനം ചെയ്തത്. മന്ത്രാലയം നടപ്പാക്കിയ നിതാഖാത്ത് പദ്ധതി കാരണം വിദേശ റിക്രൂട്ടിങിന് കൂടുതല്‍ വിസ അനുവദിക്കാന്‍ കാരണമായിട്ടുണ്ടെന്ന് അവലോകനത്തില്‍ പറയുന്നു.

വ്യാജ സ്വദേശിവത്കരണത്തിലൂടെ പച്ച ഗണത്തിലേക്ക് ഉയര്‍ന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ വിദേശ റിക്രൂട്ടിങ് നടത്തിയെന്നും മന്ത്രാലയം കണ്ടെത്തി. സ്വദേശിവത്കരണത്തിന് പ്രതിസന്ധി സൃഷ്ടിക്കാനും തൊഴില്‍ വിപണിയില്‍ അസന്തുലിതത്വം സൃഷ്ടിക്കാനും ഇത് കാരണമായി. ഇത് മറികടക്കാന്‍ പച്ചയെ തന്നെ കടുത്ത പച്ച, ഇടത്തരം പച്ച, ഇളം പച്ച എന്നിങ്ങിനെ വീണ്ടും തരം തിരിച്ചു.

നിതാഖാത്ത് ആരംഭിച്ച സമയത്ത് 10 ശമതമാനം മാത്രമായിരുന്നു ഉയര്‍ന്ന തസ്തികകളില്‍ വിദേശികളുടെ അനുപാതം. ഇത് 40 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അവലോകനത്തില്‍ വ്യക്തമായി. ഇക്കാലയളവില്‍ ആറ് ലക്ഷത്തോളം വിദേശികളാണ് തൊഴില്‍ നഷ്ടപ്പെട്ട് സൗദി വിട്ടത്.

error: Content is protected !!