കൊച്ചുമകൻ എന്നല്ല, ആരായാലും  ബിജെപിക്കൊപ്പം നിൽക്കുന്നത് തെറ്റാണ്; എം.എം. ലോറൻസ്

ബി.ജെ.പി പരിപാടിയിൽ ചെറുമകൻ  പങ്കെടുത്തത് തെറ്റായിപ്പോയി എന്ന് സി.പി.എം നേതാവ് എം.എം. ലോറൻസ്. പരിപാടിയിൽ പങ്കെടുത്തത് തന്റെ അറിവോടെ അല്ല. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചുമകൻ എന്നല്ല, ആരായാലും  ബിജെപിക്കൊപ്പം നിൽക്കുന്നത് തെറ്റാണ്. വർഗീയത പരത്തുന്ന പാർട്ടിക്കൊപ്പം ആരും നിൽക്കരുത്. കേരളത്തിലെ ജനത ഒരിക്കലും ബി.ജെ.പിക്കൊപ്പം സഞ്ചരിക്കില്ല എന്നും എം.എം. ലോറൻസ് പറഞ്ഞു. എല്ലാവരെയും ഒപ്പം നിർത്തുന്നു എന്ന് പ്രതീതി സൃഷ്ടിച്ചുള്ള രാഷ്ട്രീയ ചൂഷണത്തിനുള്ള ശ്രമമാണ് ബി.ജെ.പി ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.

ലോറൻസിന്റെ  ചെറുമകൻ ഇമ്മാനുവൽ മിലൻ ജോസഫ് ഇന്ന് രാവിലെ ബി.ജെ.പി സമര പന്തലിലെത്തിയിരുന്നു. ശബരിമല വിഷയത്തിൽ സമരത്തിനിറങ്ങിയ ഭക്തരെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള ഡി.ജി.പി ഓഫീസിന് മുൻപിൽ നടത്തുന്ന ഏകദിന ഉപവാസ സമരത്തിലേക്കാണ് സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാവിന്‍റെ കൊച്ചുമകന്‍ എത്തിയത്.

രക്ഷിതാക്കളുടെ സമ്മതത്തോടെയാണോ സമരത്തിനെത്തിയതെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ എന്നായിരുന്നു മറുപടി. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ടെന്നും അത് പഠിക്കുകയാണെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ വ്യക്തമാക്കിയിരുന്നു.

എം.എം. ലോറന്‍സിന്‍റെ മകള്‍ നേരിട്ട് വിളിച്ച് പിന്തുണയറിയിച്ചുവെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതു കൊണ്ടാണ് സമരത്തില്‍ പങ്കെടുക്കാത്തതെന്നും അവരാണ് മകനെ വേദിയില്‍ വിട്ടതെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

error: Content is protected !!