അബ്ദുൾ നാസർ മദനി മാതാവിനെ കണ്ടു

കൊല്ലം: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി അസുഖബാധിതനായ മാതാവിനെ കണ്ടു. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രയിൽ എത്തിയാന്ന് മദനി മാതാവിനെ കണ്ടത്. രാവിലെ പത്തരയോടെ ബംഗളുരുവിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മദനിയെ കർശന സുരക്ഷയിലാണ് ശാസ്താംകോട്ടയിൽ എത്തിച്ചത്.

അര്‍ബുദ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പാണ് മദനിയുടെ മാതാവിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതാവിനെ കാണാൻ കോടതി മദനിക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിച്ചിരുന്നു. ഇന്ന് രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മദനിയെ സ്വീകരിക്കാൻ പാർട്ടി പ്രവർത്തകർ വിമാനത്താവളത്തിൽ എത്തി.

മദനിക്ക് പരസ്യ പ്രതികരണത്തിന്  വിലക്കേർപ്പെടുത്തിയ  കോടതി വിധിയിൽ പ്രതിഷേധിച്ച് വാ മൂടിക്കെട്ടിയാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. പൊലീസിന്റെ കർശന സുരക്ഷയിൽ റോഡ് മാർഗമാണ് മദനി ശാസ്താംകോട്ടയിൽ എത്തിയത്.

ഒരു മണിയോടെ ആശുപത്രിയിൽ എത്തിയ മദനി മാതാവിനെ കണ്ടു. ശേഷം മദനി അൻവാറശ്ശേരിയിലെ വീട്ടിലേക്ക് പോയി. അടുത്ത മാസം നാല് വരെ കേരളത്തിൽ കഴിയാനാണ് കോടതി അനുമതി നൽകിയത്. നാലിന് വിമാന മാർഗം മദനി കർണാടകയിലേക്ക് മടങ്ങും.

error: Content is protected !!