ഡ്രൈവറെ ആക്രമിച്ച് കെഎസ്ആർടിസി ബസിന്‍റെ താക്കോല്‍ തട്ടിയെടുത്തു
കലൂരില്‍ കെഎസ്ആര്‍ടിസി ബസ് ആക്രമിച്ച അക്രമി സംഘം ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം താക്കോലുമായി കടന്നു കളഞ്ഞു. പാലായില്‍ നിന്നും കാസര്‍ഗോഡ് കൊന്നക്കാട്ടേയ്ക്ക് പോവുകായിരുന്ന ബസിനു നേരെയാണ് അക്രമമുണ്ടായത്. ഇതേ തുടർന്ന് സ്ത്രീകളടക്കമുള്ള യാത്രക്കാർ രാത്രിയിൽ പെരുവഴിയിലായി. വാഹനം തട്ടിയതിനെ തുടര്‍ന്നുളള പ്രകോപനത്തില്‍ കാറിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്.
പാലായില്‍ നിന്നും കാസർഗോഡ് കൊന്നക്കാട്ടേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കലൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് കയറ്റുന്നതിനിടെ കാറുമായി തട്ടി. ഇതില്‍ പ്രകോപിതരായ കാര്‍ യാത്രികര്‍ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയ ഉടന്‍ ഡ്രൈവറെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.
മർദ്ദനത്തിന് ശേഷം ബസിന്‍റെ താക്കോലും വലിച്ചൂരി ഇവര്‍ കടന്നു കളഞ്ഞു. ഇതോടെയാണ് യാത്ര തുടരാവാതെ സര്‍വീസ് മുടങ്ങി. വിദ്യാര്‍ഥിനികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാർ ഇതോടെ പെരുവഴിയില്‍ ആയി.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് യാത്രക്കാര്‍ക്കായി കെഎസ്ആർടിസി ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്തിയത്. അതേ സമയം കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് അതിക്രമം കാണിച്ചതെന്നാരോപിച്ചു കാറിലുണ്ടായിരുന്നവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.