പീഡനക്കേസ്: ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്നും ഫ്രാങ്കോയെ പോലെയുള്ള ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യപേക്ഷ തള്ളിയത്.

തുടർച്ചയായ പതിനൊന്നാം ദിവസവും ബിഷപ്പ് ജയിലിൽ തുടരും. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗകേസായതിനാല്‍ കേസിന്‍റെ മറ്റ് വശങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ബിഷപ്പിന്‍റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. അറസ്റ്റ് കൊണ്ട് അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസിൽ പ്രാഥമിക അന്വേഷണം നടക്കുന്നേയുള്ളൂ, സഭയിൽ ഉന്നതസ്വാധീനമുള്ള ബിഷപ്പിനെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിയ്ക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് മുഖവിലയ്ക്കെടുത്താണ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം നിഷേധിച്ചത്. വിധി പറയുന്നതിന് തൊട്ടുമുമ്പ് പോലീസ് മുദ്രവച്ച കവറില്‍ കോടതിക്ക് മുമ്പാകെ ഒരു രേഖ സമര്‍പ്പിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് കോടതി തീരുമാനം.

കേസ് അട്ടിമറിയ്ക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഡിജിപി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിയ്ക്കാനുള്ള ശ്രമം, സാക്ഷികളെ സ്വാധീനിയ്ക്കാൻ ശ്രമം എന്നിങ്ങനെ മറ്റ് കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇനി ബിഷപ്പിന് മുമ്പില്‍ രണ്ട് വഴികളാണ് ഉള്ളത്. ഒന്ന് പുനഃപരിശോധനാ ഹർജിയുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാം. അല്ലെങ്കില്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പോകാം. മേല്‍ക്കോടതിയിലേക്ക് പോകാതെ ഹൈക്കോടതിയില്‍ തന്നെ റിവ്യൂ ഹര്‍ജി നല്‍കാനാണ് ബിഷപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ നീക്കമെന്നാണ് സൂചന.

error: Content is protected !!