ചേകന്നൂര്‍ മൗലവി വധക്കേസ്: ഒന്നാം പ്രതി ഹംസയെ ഹൈക്കോടതി വെറുതെവിട്ടു

ചേകന്നൂര്‍ മൗലവി വധക്കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഇരട്ട ജീവപര്യന്തമാണ് ഹംസക്ക് സി.ബി.ഐ കോടതി വിധിച്ചത്. എട്ട് പ്രതികളെ നേരത്തെ വെറുതെവിട്ടിരുന്നു. ഇപ്പോള്‍ ഒന്നാം പ്രതിയെയും കോടതി വെറുതെവിട്ടു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും സ്വതന്ത്രരായി. മൗലവിയെ വധിച്ചു എന്നത് അനുമാനം മാത്രമെന്നാണ് കോടതി നിരീക്ഷിച്ചത്.

1993 ജൂലൈ 29നായിരുന്നു ചേകന്നൂര്‍ മൗലവിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട്  ക്രൈംബ്രാഞ്ചും സെപ്ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും കേസ് അന്വേഷിച്ചു. എന്നാല്‍, കേസ് ഒടുവില്‍ സി ബി ഐക്ക് കൈമാറുകയായിരുന്നു. 2003ലായിരുന്നു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കേസിലെ എട്ടു പ്രതികള്‍ക്കെതിരെയും കൊലപാതകം, ഗൂഡാലോചന എന്നീ കേസുകളാണ് ചുമത്തിയിരുന്നത്. ഒമ്പതു പ്രതികളും നാല്‍പത് സാക്ഷികളുമായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. സാക്ഷികളില്‍ 14 പേര്‍ വിചാരണവേളയില്‍ കൂറുമാറിയിരുന്നു. വിദേശത്തുള്ള ഒരാള്‍ ഹാജരായിരുന്നില്ല

error: Content is protected !!