നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ച സംഭവം : എ.ഇ.ഒ.യും, അദ്ധ്യാപകരും അറസ്റ്റില്‍

കണ്ണൂര്‍ : നീന്തൽ മത്സരത്തിനിടെ മത്സരാർത്ഥിയായ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച കേസിൽ തലശ്ശേരി എ.ഇ.ഒ.യും, അദ്ധ്യാപകരും ഉൾപെടെ ഒമ്പത് പേർ അറസ്റ്റിൽ  തലശ്ശേരി സൌത്ത് എ.ഇ.ഒ. സനകൻ, അധ്യാപകരായ അബ്ദുൽ നസീർ, മുഹമ്മദ് സക്കറിയ, മനോഹരൻ, കരുണൻ, ജയമോൾ വി.ജെ, പി. ഷിന, സോഫിയാൻ ജോൺ, സുധാകരൻ പിള്ള എന്നിവരെയാണ് തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ.അനിൽ അറസ്റ്റ് ചെയ്തത്.

മത്സര സംഘാടകരായ ഇവരുടെ കുറ്റകരമായ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്ന കണ്ടെത്തലിനെ തുടർന്ന് ഐ.പി.സി. 304 എ.(മന: പൂർവ്വമല്ലാത്ത നരഹത്യ ) വകുപ്പിലാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത ഒമ്പത് പേരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.ഇക്കഴിഞ്ഞ ആഗസ്റ്റ് 14 ന് ചൊവ്വാഴ്ച രാവിലെയാണ് മാഹി എം.എം.ഹൈസ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥി കോടിയേരി പാറാലിലെ ഹ്യത്വിക് രാജ് തലശ്ശേരി ടെമ്പിൾ ഗെയ്റ്റ് ജഗന്നാഥ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചിരുന്നത്.

നാടാകെ കനത്ത മഴ പെയ്തതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസമാണ് മുന്നറിയിപ്പുകൾ അവഗണിച്ച് ക്ഷേത്രക്കുളത്തിൽ വിദ്യാഭ്യാസ അധികൃതർ സബ് ജില്ലാതല നീന്തൽ മത്സരം സംഘടിപ്പിച്ചിരുന്നത്. മത്സര വിവരം പോലീസിനേയോ, ഫയർഫോഴ്സിനേയോ അറിയിച്ചിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു.  കഴിഞ്ഞ 35 വർഷങ്ങളായി ഇതേ ക്ഷേത്രക്കുളത്തിലാണ് സബ് ജില്ലാ നീന്തൽ മത്സരം സംഘടിപ്പിച്ചു വരുന്നത്.

 

error: Content is protected !!