മലബാറിനെ വിറപ്പിച്ച മോഷണ സംഘം പിടിയില്‍

മലബാർ മേഖലയിൽ നിരവധി മോഷണങ്ങൾ നടത്തിയ സംഘത്തെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത് . മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലായി നിരവധി പോക്കറ്റടി കേസുകളിലും പ്രതികളാണ് പിടിയിലായ സംഘമെന്ന് പൊലീസ് വ്യക്തമാക്കി.

മുക്കത്ത് വൻ ഓപ്പറേഷൻ പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പാണ് നാല് കള്ളന്മാരും പൊലീസിന്റെ വലയിലായത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം മുക്കം എസ് ഐ കെ പി അഭിലാഷാണ് കള്ളന്മാരെ അഴിക്കുള്ളിലാക്കിയത്. കൊച്ചി സ്വദേശിയും മലപ്പുറം കരുവാരക്കുണ്ടിൽ സ്ഥിരതാമസക്കാരനുമായ ‘വെളളയിൽ ഭായ്’ എന്നറിയപ്പെടുന്ന ഹസ്സൻ , തിരുവമ്പാടി സ്വദേശി മരക്കാട്ടുചാലിൽ ആഷിഖ്, വയനാട് പുൽപ്പള്ളി സ്വദേശി വാക്കയിൽ ബിനോയ്, താമരശ്ശേരി അമ്പായത്തോട് സ്വദേശി ഷെമീർ എന്നിവരാണ് പിടിയിലായത്.

താമരശ്ശേരി ഡിവൈ.എസ്.പി പി.ബിജുരാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മുക്കം എസ്.ഐ കെ.പി അഭിലാഷും സംഘവും മുക്കം ടൗണിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. മുക്കത്തെ സ്വകാര്യ ലോഡ്ജിൽ അപരിചിതരമായ നാലുപേർ താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ തേടി പൊലീസ് ലോഡ്ജിലെത്തിയെങ്കിലും ആദ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മഫ്ടിയിൽ ലോഡ്ജും പരിസരവും നിരീക്ഷിച്ച പൊലീസ് സംഘം പുത്തൻപണം സിനിമാ സ്റ്റൈലിൽ കള്ളന്മാരെ കുടുക്കിയത്.

പിടിയിലാകുന്നതിന് തൊട്ടുമുമ്പ് മുക്കത്ത് നിന്ന് കോഴിക്കോടേക്ക് ബസ്സിൽ‌ പോയ കളളന്മാരുടെ സംഘം മലയമ്മ സ്വദേശിയായ ബസ് യാത്രക്കാരന്റെ ട്രൗസർ കീറി പണം അപഹരിച്ച് വിജയം ആഘോഷിച്ചാണ് ലോഡ്ജിലെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ ആഷിഖിന് മോഷണത്തിന് പുറമെ മറ്റ് ചില ക്രിമിനൽ ഇടപാടുകൾ കൂടി ഉണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.മറ്റു മൂന്നു പേരും വർഷങ്ങളായി പോക്കറ്റടി നടത്തി ജീവിക്കുന്നവരാണെന്ന് എസ് ഐ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് രാവിലേയും വൈകുന്നേരങ്ങളിലും തിരക്കുളള ബസ്സുകളിൽ കയറി പോക്കറ്റടി നടത്തുന്നതാണ് ഇവരുടെ മോഷണരീതിയെന്ന് പൊലീസ് പറഞ്ഞു. പലപ്പോഴും പണം നഷ്ട്ടപ്പെട്ടവർ പലപ്പൊഴും പരാതി നൽകാറില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പലപ്പൊഴും പതിനായിരത്തിൽ താഴെ തുകയാണ് പോക്കറ്റിയിലൂടെ കിട്ടുന്നതെന്ന് കള്ളന്മാർ പൊലീസിന് മൊഴി നൽകി. ചിലപ്പോൾ ഒന്നും കിട്ടാറില്ലെന്നും കള്ളന്മാർ വെളിപ്പെടുത്തിയെന്നാണ് വിവരം.

error: Content is protected !!