മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതകം ചോരുന്നു
മലപ്പുറത്തെ പാണമ്പ്ര ദേശീയപാതയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ ഗതാഗതം തിരിച്ചുവിട്ടു. ഫയർഫോഴ്‌സും പൊലീസും രക്ഷാപ്രവർത്തനം തുടങ്ങി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുയായിരുന്ന ഐഒസിയുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ചോര്‍ച്ചയടയ്ക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ തീ കത്തിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു.
വാതക ചോരുന്നതിന്റെ ശക്തി കുറയ്ക്കാനായി ആറിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ ടാങ്കറിലേക്കു വെളളം പമ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ടാങ്കറുകള്‍ എത്തിച്ച് വാതകം അതിലേക്കു മാറ്റാനും ആലോചനയുമുണ്ട്. ഐഒസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.