സരിഡോൻ ഗുളികയുടെ നിരോധനം സുപ്രീം കോടതി എടുത്തുമാറ്റി
വേദനാ സംഹാരിയായി ഉപയോഗിക്കുന്ന സരിഡോൻ ഗുളികകളുടെ വിൽപ്പനയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം എടുത്തു മാറ്റി സുപ്രീം കോടതി. കഴിഞ്ഞ ആഴ്ചയാണ് സരിഡോൻ ഉൾപ്പെടെ ചില മരുന്നുകളുടെ ഉപയോഗവും നിർമ്മാണവും നിരോധിച്ചതായി സുപ്രീം കോടതി വിധി വന്നത്. തലവേദന, സന്ധി വേദന, പല്ലുവേദന, എന്നിവയ്ക്ക് ശമനം ലഭിക്കാൻ വേദനാ സംഹാരിയായിട്ടാണ് ജനങ്ങൾ ഈ ഗുളിക ഉപയോഗിച്ചു കൊണ്ടിരുന്നത്. മരുന്ന് കമ്പനികൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
കഴിഞ്ഞ ആഴ്ച ഇത്തരത്തിൽ പെട്ട 328 മരുന്നുകൾ നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ മരുന്നുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന് വ്യക്തമാക്കിയാണ് നിരോധനം കൊണ്ട് വന്നത്. സരിഡോൻ, സ്കിൻ ക്രീമായ പാൻദേം എന്നിവ നിരോധിച്ച മരുന്നുകളുടെ കൂട്ടത്തിൽ പെടുന്നു. മനുഷ്യന്റെ ആരോഗ്യത്തിനു ഈ മരുന്നുകൾ ദൂഷ്യം ചെയ്യുന്നതായും ഉത്തരവിൽ പറയുന്നു.
ഇത് മരുന്ന് ബിസിനസ് മേഖലയ്ക്ക് 1600 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി ഇന്ത്യൻ ഡ്രഗ്സ് മാനുഫാക്റ്ററേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ദീപിനാഥ് റോയ് ചൗധരി പറഞ്ഞു.
ഡ്രഗ് ടെക്നിക്കൽ അഡ്വൈസറി ബോർഡിൻറെ ശുപാർശ അനുസരിച്ചാണ് ആരോഗ്യ മന്ത്രാലയം മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.