ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമാനമൊഴിഞ്ഞു
കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് ലഭിച്ചതിനുപിന്നാലെ ചുമതലകൾ കൈമാറി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. ഫാ.മാത്യു കോക്കണ്ടത്തിനാണ് രൂപതയുടെ ഭരണചുമതല. ഫാ.ബിബിൻ ഓട്ടക്കുന്നേൽ ഫാ.ജോസഫ് തേക്കുംകാട്ടിൽ, ഫാ.സുബിൻ തെക്കേടത്ത് എന്നിവർക്കും ചുമതലകൾ ഉണ്ട്. അന്വേഷണത്തിന്റെ ഫലം അറിയുന്നതു വരെയാണ് മാറ്റം. എല്ലാം ദൈവത്തിനു കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാർഥിക്കണമെന്നും ബിഷപ്പ് സർക്കുലറിൽ പറഞ്ഞു.
പീഡന പരാതിയെ തുടർന്നു ചുമതലയില്‍ നിന്നു മാറിനില്‍ക്കാന്‍ ബിഷപ്പിനോട് വത്തിക്കാൻ ആവശ്യപ്പെടുമെന്നു വാർത്തകൾ ഉണ്ടായിരുന്നു. കാത്തലിക് ബിഷപ്പ് കോര്‍ഫറന്‍സ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാങ്കോ മുള്ളയ്ക്കല്‍ ബിഷപ്പായി തുടരേണ്ടതില്ലെന്നാണ് കര്‍ദിനാള്‍മാരുടെ ഒമ്പതംഗ സമിതിയുടെ തീരുമാനം.
ലത്തീന്‍സഭയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവമാണ് ഇതെന്നും ഫ്രാങ്കോക്കെതിരെ അന്വേഷണം തുടരേണ്ടതുണ്ടെന്നതിനാല്‍ ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജലന്ധര്‍ രൂപതയുടെ അധികാരപരിധിയില്‍ അദ്ദേഹം തുടരേണ്ടെന്നാണ് റോമില്‍ നിന്നുള്ള നിര്‍ദേശമെന്നാണ് അറിയുന്നത്. ഫ്രാങ്കോ മുള്ളയ്ക്കല്‍ സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട് സി.ബി.സി.ഐ അധ്യക്ഷന്‍ ഓസ്വേള്‍ട് ഗ്രാഷ്യസാണ് സൂചന നല്‍കിയത്.