നിരപരാധിയെന്ന് ആവര്‍ത്തിച്ച് ബിഷപ്പ്: ചോദ്യം ചെയ്യല്‍ തുടരുന്നു
കന്യാസ്ത്രീയ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലില്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ഫ്രാങ്കോ മുളയ്ക്കല്‍. സംഭവം നടന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട് മഠത്തില്‍ പോയിട്ടില്ല. മെയ് 5 ന് കുറുവിലങ്ങാട് പോയിട്ടുണ്ടെങ്കിലും താമസിച്ചിട്ടില്ലെന്നും കന്യാസ്ത്രീയുടെ വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ബിഷപ്പ് ചോദ്യം ചെയ്യലില്‍ പറയുന്നത്.
കേസില്‍ ചോദ്യാവലി അനുസരിച്ചുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്. കോട്ടയം എസ് പി ഹരിശങ്കറാണ് ചോദ്യം ചെയ്യുന്നത്. കൊച്ചി ഡി സിപിയും വൈക്കം ഡിവൈ എസ് പിയും ഒപ്പമുണ്ട്. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീളാൻ സാധ്യതയെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് അത്യാവശ്യമായി വന്നാലുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് മെഡിക്കൽ സംഘവും ചോദ്യം ചെയ്യൽ കേന്ദ്രത്തിലുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ അറസ്റ്റ് കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.
രാവിലെ 11 മണിക്കാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മുന്നിലെത്തിയത്. ചോദ്യം ചെയ്യലിന്‍റെ ആദ്യ ഘട്ടമായി ബിഷപ്പിന്‍റെ മൊഴിയെടുക്കുന്നത്. ആദ്യം ബിഷപ്പിന് പറയാനുള്ളത് കേള്‍ക്കും. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഇല്ലാതാക്കാന്‍ പൊലീസ് നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ചോദിക്കും. ഈ സമയം ബിഷപ്പിന്‍റെ മുഖഭാവമടക്കമുള്ളവ ക്യാമറയില്‍ പകര്‍ത്തും. ചോദ്യം ചെയ്യല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തത്സമയം കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.