ഡിഎംകെയില്‍ കലാപം; അണികള്‍ തനിക്കൊപ്പമെന്ന് അഴഗിരി

കരുണാനിധിയുടെ വിയോഗത്തിന് ഒരാഴ്ചപോലും തികയുന്നതിന് മുമ്പ് ഡിഎംകെയില്‍ മക്കള്‍ കലാപം. കരുണാനിധിയുടെ ഇളയ മകന്‍ സ്റ്റാലിന്‍ പാര്‍ട്ടിയധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന അറിയിച്ചതോടെ ഇതിനെ വെല്ലുവിളിച്ച് മൂത്തമകന്‍ അഴഗിരി രംഗത്തെത്തി. ചെന്നൈ മറീന ബീച്ചില്‍ നടന്ന കരുണാനിധിയുടെ അനുസ്മരണ ചടങ്ങിലാണ് അഴഗിരി സ്റ്റാലിനെ വെല്ലുവിളിച്ചത്. പാര്‍ട്ടിയിലെ വിശ്വസ്ഥരായ അണികള്‍ തനിക്കൊപ്പമാണെന്നും അഴഗിരി ചടങ്ങില്‍ അവകാശപ്പെട്ടു.

‘യഥാർഥ അണികളെല്ലാം എനിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാലം എല്ലാറ്റിനും കൃത്യമായ മറുപടി നൽകും. സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ എനിക്ക് ദുഃഖമുണ്ട്’– അഴഗിരി മാധ്യമങ്ങളോടു പറഞ്ഞു. മറീന ബീച്ചിൽ കരുണാനിധിയെ സംസ്കരിച്ച സ്ഥലത്ത് എത്തിയതായിരുന്നു അഴഗിരി. സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണു പ്രതിരോധ നീക്കവുമായി അഴഗിരിയുടെ രംഗപ്രവേശം. മുൻപും കലാപക്കൊടിയുയർത്തിയിട്ടുള്ള അഴഗിരി ഇപ്പോൾ പാർട്ടിക്കു പുറത്താണ്. ‌തുടർച്ചയായ ഇടവേളകളിൽ സ്റ്റാലിനെ വിമർശിക്കാൻ അഴഗിരി സമയം കണ്ടെത്താറുണ്ട്. ‘ഡിഎംകെയുടെ വർക്കിങ് പ്രസിഡന്റാണ് സ്റ്റാലിൻ, എന്നാൽ അദ്ദേഹം വർക്ക് ചെയ്യുന്നില്ല’ – അഴഗിരി വ്യക്തമാക്കി

ഡിഎംകെ നിർവാഹക സമിതി യോഗം 14നു പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. വർക്കിങ് പ്രസിഡന്റ് സ്റ്റാലിൻ ജനറൽ സെക്രട്ടറി കെ. അൻപഴകനുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണു തീയതി പ്രഖ്യാപിച്ചത്. 19നു ജനറൽ കൗൺസിൽ യോഗം ചേരാൻ പാർട്ടി നേരത്തേ തീരുമാനിച്ചിരുന്നു. ഡിഎംകെ ഭരണഘടനപ്രകാരം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള അധികാരം ജനറൽ കൗൺസിലിനാണ്. സ്റ്റാലിന്റെ സ്ഥാനാരോഹണം സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ നിർവാഹക സമിതി യോഗത്തിൽ നടക്കാനാണു സാധ്യത.

ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു കരുണാനിധി പൂർണവിശ്രമത്തിലേക്കു മാറിയതിനെത്തുടർന്ന് 2017 ജനുവരിയിലാണ് സ്റ്റാലിൻ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. സ്റ്റാലിനുവേണ്ടി വർക്കിങ് പ്രസിഡന്റ് പദവി പുതുതായി സൃഷ്ടിക്കുകയായിരുന്നു. ട്രഷറർ സ്ഥാനത്തിനു പുറമേയാണു സ്റ്റാലിൻ വർക്കിങ് പ്രസിഡന്റ് പദവിയും വഹിക്കുന്നത്.

അർധസഹോദരി കനിമൊഴിക്കൊപ്പം മുൻകേന്ദ്രമന്ത്രി കൂടിയായ എ. രാജയും പാർട്ടിയിൽ പുതിയ അധികാര സമവാക്യങ്ങൾക്കായി രംഗത്തുണ്ട്. 2ജി സ്പെക്ട്രം അഴിമതിക്കേസിൽ കുറ്റവിമുക്തരായതോടെ ശക്തരായ ഇരുവരും ഒന്നിച്ചു പാർട്ടിക്കുള്ളിൽ സ്റ്റാലിനു തലവേദന സൃഷ്ടിക്കാനിടയുണ്ട്. 1982ൽ ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയെന്ന പദവി സൃഷ്ടിച്ചാണ് കരുണാനിധി, മകൻ സ്റ്റാലിന് പാർട്ടി നേതൃവഴിയിലേക്കു പരവതാനി വിരിച്ചത്. 65കാരനായ സ്റ്റാലിൻ കഴിഞ്ഞ വർഷം വരെ പാർട്ടി യുവജനവിഭാഗം സെക്രട്ടറിയായിരുന്നു.

error: Content is protected !!