ആ ഫോട്ടോ പോസ്റ്റ് ചെയ്തത് ഞാനല്ല; ട്രോളന്‍മാര്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് അല്‍ഫോണ്‍സ് കണ്ണന്താനം ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങുന്നതിന്റെ ചിത്രംസോഷ്യല്‍ മീഡിയയില്‍ വ്യാപകമായ രീതിയില്‍ പരിഹസിക്കപ്പെട്ടതോടെ
വിശദീകരണവുമായി കേന്ദ്രമന്ത്രി.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഔദ്ധ്യോഗീക ഫേസ് ബുക്ക് പേജില്‍ ‘ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു’ എന്ന അടിക്കുറിപ്പോടെ, അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിലെ ക്യാമ്പില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
”കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എൻറെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എൻറെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്”. എന്നാണ് കേന്ദ്രമന്ത്രി ഉറങ്ങുന്ന പോസ്റ്റിന് നല്‍കുന്ന വിശദീകരണം.
ഇന്നല ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കൊടുവിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം, താന്‍ ഉറങ്ങുന്നതിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതോടെ ട്രോളന്മാര്‍ കണ്ണന്താനത്തിന്‍റെ പേജില്‍ പൊങ്കാല ഇടുകയായിരുന്നു. ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തും എന്നതായിരുന്നു എല്ലാവരുടെയും പ്രധാന സംശയം.