പെലെയെ പോലെ എംബാപ്പെ
19 വയസ്സും 208 ദിവസവുമാണ് കിലിയൻ എംബാപ്പെയുടെ പ്രായം. ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യയുടെ വലയിലേക്ക് എംബാപ്പെയുടെ കാലിൽനിന്ന് വെടിയുണ്ട പാഞ്ഞു. പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലിൽ ഗോളടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം.
ബ്രസീലിയന്‍ ഇതിഹാസം പെലെയാണ് എംബാപ്പെയ്ക്ക് മുന്നിലുള്ളത്. ക്രൊയേഷ്യക്കെതിരെ 65-ാം മിനുറ്റില്‍ 25 വാര അകലെ നിന്ന് എംബാപ്പെയുടെ ദീര്‍ഘദൂര മിസൈല്‍ ബാറിനു കീഴെ പറന്നിറങ്ങുമ്പോള്‍ ചരിത്രത്തിന് പിന്‍ഗാമി പിറന്നു. 19 വയസും 207 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഈ ഗോള്‍. 1958ല്‍ സ്വീഡനെതിരെ ഇരട്ട ഗോള്‍ നേടുമ്പോള്‍ 17 വയസും 249 ദിവസവുമായിരുന്നു പെലെയ്ക്ക് പ്രായം.
പിന്നീട് അത്തരമൊരു കൗമാര വിസ്മയം കാണാന്‍ ആറ് പതിറ്റാണ്ട് ഫുട്ബോള്‍ ലോകത്തിന് കാത്തിരിക്കേണ്ടിവന്നു. റഷ്യന്‍ ലോകകപ്പില്‍ കുട്ടി എംബാപ്പെയുടെ നാലാം ഗോള്‍ കൂടിയാണ് ക്രൊയേഷ്യക്കെതിരെ പിറന്നത്. ലോകകപ്പിലെ മികച്ച യുവ താരത്തിനുള്ള പുരസ്കാരവും കൂടി കൈക്കലാക്കി എംബാപ്പെ മടങ്ങുമ്പോള്‍ ചരിത്രത്തിന് മറ്റൊരു ഏട് പിറക്കുകയാണ്.