രാജ്യസഭാ സീറ്റ് മാണിക്ക് : കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി ,പരസ്യ പ്രതികരണവുമായി നേതാക്കള്‍
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് സുധീരന് വ്യക്തമാക്കി. നേതൃത്വത്തിന്റേത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് ന്യായീകരിക്കാനാവാത്ത തീരുമാനമാണെന്നും സുധീരന് പറഞ്ഞു.
മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ട് പോയ പോലെയാണെന്നാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചത്. കോണ്‍ഗ്രസ് സാന്നിധ്യമാണ് രാജ്യസഭയില്‍ വേണ്ടതെന്ന് കെസി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.
അതിനിടെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകാനുള്ള തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആറ് എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെ.എസ് ശബരീനാഥ്, അനിൽ അക്കര, വി.ടി ബൽറാം, റോജി എം.ജോൺ എന്നിവരാണ് രാഹുലിന് കത്തയച്ചത്.
നേരത്തെ രാജ്യസഭാ സീറ്റിൽ വീണ്ടും കണ്ണുവച്ച പി.ജെ കുര്യനെതിരെ യുവ എംഎൽഎമാർ ഒന്നിച്ചിരുന്നു. തലമുതിർന്ന നേതാക്കൾ ചെറുപ്പക്കാർക്ക് വഴിമാറണമെന്നായിരുന്നു യുവതുർക്കികളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽവൻ പ്രചരണമാണ് യുവ നേതാക്കൾ നടത്തിയത്.