പോലീസ് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി
പോലീസ് സംഘം സഞ്ചരിച്ച കാറിൽ ഇടിച്ചെന്നാരോപിച്ചു ബൈക്ക് യാത്രക്കാരനെ പോലീസ് മർദിച്ചതായി പരാതി. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനാണ് (39) മർദനമേറ്റത്. ഉസ്മാൻ ഓടിച്ചിരുന്ന ബൈക്ക് എടത്തല ഗവ. സ്കൂൾ ഗേറ്റിനു മുന്നിൽ പോലീസുകാർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചെന്നാണ് ആരോപണം. മർദനമേറ്റ ഉസ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്തല കുഞ്ചാട്ടുകരയിൽ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
മഫ്തിയിലായിരുന്നു പോലീസ് സംഘം. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് ഉസ്മാനെ മർദിച്ചതെന്നു പറയുന്നു. കാറിൽ കയറ്റിക്കൊണ്ടു പോയ ഉസ്മാനെ കാറിലും സ്റ്റേഷനിലെത്തിച്ചും മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചു. സംഭവമറിഞ്ഞ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ ഉസ്മാനെ സ്റ്റേഷന്റെ മുകളിലത്തെ നിലയിലേക്കു മാറ്റി. പിന്നീട് ആംബുലൻസ് എത്തിച്ച് ആലുവ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി.
പോക്സോ കേസിലെ പ്രതിയെ പിടികൂടാനായാണ് മഫ്തിയിൽ കുഞ്ചാട്ടുകരയിലേക്കു പോയതെന്നും പ്രതിയുമായി തിരികേവരുന്ന വഴി ഉസ്മാന്റെ ബൈക്കിൽ മുട്ടിയെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വാക്കുതർക്കത്തിൽ പോലീസ് ഡ്രൈവർ അഫ്സലിനു പരിക്കേറ്റതായും പോലീസ് പറയുന്നു. അഫ്സലിനെയും ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.